തിരുവനന്തപുരം: അട്ടപ്പാടി വനവാസി മേഖലയിൽ പോക്സോ കേസുകൾ ഗണ്യമായി വർദ്ധിക്കുന്നതായി നിയമസഭ സമിതിയുടെ കണ്ടെത്തൽ. ഒ.ആർ കേളു അധ്യക്ഷനായ പട്ടികജാതി പട്ടികവർഗ ക്ഷേമം സംബന്ധിച്ച സമിതിയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ. റിപ്പോർട്ട് നിയമസഭയിൽ സമർപ്പിച്ചു. അട്ടപ്പാടിയിലെ മാതൃ -ശിശു മരണം സംബന്ധിച്ച് സമഗ്രപഠനം വേണമെന്നും റിപ്പോർട്ടിൽ ആവശ്യമുണ്ട്.
വനവാസി മേഖലകളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തിയും അല്ലാതെയും വിവിധ പദ്ധതികൾക്ക് കോടിക്കണക്കിന് രൂപ സർക്കാർ ചെലവാക്കുന്നു. എന്നിട്ടും മാതൃ ശിശു മരണങ്ങൾ കൂടുന്നതിൽ സമിതി ആശങ്ക അറിയിച്ചു. ഫണ്ട് യഥാസമയം വിനിയോഗിക്കാത്ത ഉദ്യോഗസ്ഥർക്ക് എതിരെ നടപടി വേണമെന്നും നിയമസഭയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശ ഉണ്ട്.
അട്ടിപ്പാടി മേഖലയിലെ ശിശുമരണം സംബന്ധിച്ച മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ അട്ടപ്പാടിയിലെ തെക്കേപുരുർ, വടകോട്ടത്തറ, കോട്ടത്തറ കോളനികൾ സന്ദർശിച്ച ഒ.ആർ കേളു അധ്യക്ഷനായ നിയമസഭാ സമിതി ശുരുതര കണ്ടെത്തലുകളാണ് നടത്തിയിരിക്കുന്നത്. അട്ടപ്പാടിയിൽ പോക്സോ കേസുകൾ ഗണ്യമായി വർദ്ധിക്കുന്നു. ഇത് ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം. പട്ടികജാതി പട്ടിക വർഗ വികസന, ആഭ്യന്തര വകുപ്പുകളുടെ നേതൃത്വത്തിൽ ബോധവത്കരണം നടത്തണമെന്നും സമിതി നിർദേശം നൽകി.
കൗമാര പ്രായം മുതൽ പെൺകുട്ടികളുടെ ആരോഗ്യ പരിരക്ഷയിൽ ശ്രദ്ധ പതിപ്പിക്കണം. ആരോഗ്യപ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ആവശ്യമായ ചികിത്സ നൽകുകയും വേണമന്ന് സമിതി ആവശ്യപ്പെടുന്നു.
വിവിധ പദ്ധതിപ്രകാരം അനുവദിക്കുന്ന ചികിത്സാ സഹായങ്ങൾ ഫണ്ടില്ലെന്ന കാരണത്താൽ ്വിതരണം ചെയ്യാതിരിക്കുന്നത് ഗുരുതരമായ കൃത്യവിലോപമാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഉദ്യോഗസ്ഥർ ഫണ്ട് ലഭ്യമാക്കി യഥാസമയം ധനസഹായ വിതരണം നടത്തണമെന്നും ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി വേണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്യുന്നു.
അട്ടപ്പാടി മേഖലയിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം 200 തൊഴിൽ ദിനങ്ങൾ ഉറപ്പ് വരുത്തണമെന്നും പരമ്പരാഗത തൊഴിലുകൾ കൂടി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും പുതിയ തൊഴിൽ സംരഭങ്ങൾ നടപ്പാക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. വ്യാജമദ്യം തടയാനുള്ള നടപടികൾ സ്വീകരിക്കണം, രോഗികളെ ആശുപത്രിയിൽ എത്തിക്കാൻ ആംബുലൻസുകൾ ലഭ്യമാക്കുക തുടങ്ങിയവയാണ് മറ്റ് ശുപാർശകൾ.
Comments