ന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങൡലെയും തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോട് കൂടി അടി തെറ്റിയ നിലയാണ് കോൺഗ്രസിന്. തിരഞ്ഞെടുപ്പിൽ കനത്ത പരാജയം ഏറ്റ് വാങ്ങിയതോടെ പാർട്ടിയിൽ നേതൃമാറ്റം കൂടിയേ തീരുവെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോൺഗ്രസിലെ വിമത ശബ്ദങ്ങളുടെ കൂട്ടായ്മയായ ജി 23. ഇന്ന് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിൽ ജി 23 നേതാക്കൾ കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ സന്ദർശിക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തേക്കുമെന്നാണ് വിവരം.
അതേസമയം എല്ലാ തലത്തിലും കൂട്ടായ നേതൃത്വം രൂപീകരിച്ചാൽ മാത്രമേ ഇനി പാർട്ടിക്കൊരു തിരിച്ചുവരവുള്ളൂ എന്ന് ജി 23 നേതാക്കളുടെ യോഗം വിലയിരുത്തി. ഗുലാംനബി ആസാദിന്റെ വീട്ടിൽ ഇന്നലെ രാത്രിയായിരുന്നു യോഗം.
അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന് കൂട്ടത്തോൽവി ഉണ്ടായി. ബിജെപിക്ക് ബദലുയർത്താൻ സാധിക്കും വിധം വലിയ ശക്തിയായി കോൺഗ്രസിനെ മാറ്റിയെടുക്കേണ്ടതുണ്ടെന്നും ജി 23 നേതാക്കൾ പറഞ്ഞു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് ബിജെപിക്കെതിരെ സമാനമനസ്‌കരായ പാർട്ടികളുമായി ചർച്ച നടത്തി ബദൽ ഉയർത്താനാകണമെന്ന് യോഗം വിലയിരുത്തി.
പ്രവർത്തകരെ കൂടാതെ പാർട്ടിയിൽ നിന്ന് നേതാക്കളും പുറത്ത് പോകുന്ന ചെയ്യുന്ന സ്ഥിതിയാണെന്ന് യോഗത്തിൽ ചൂണ്ടിക്കാട്ടി. ഇന്നലെ നടന്ന ജി 23 യോഗത്തിൽ ആനന്ദ് ശർമ, കപിൽ സിബൽ, മനീഷ് തിവാരി, ശശി തരൂർ, സന്ദീപ് ദിക്ഷിത് എന്നിവരുൾപ്പെടെ 18 നേതാക്കളാണ് പങ്കെടുത്തത്.
Comments