കണ്ണൂർ: കൊറോണ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ റോഡിലിറങ്ങിയവരെക്കൊണ്ട് ഏത്തമിടീച്ചത് തെറ്റായ നടപടിയായിരുന്നെന്നും, മുൻ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്‌ച്ച പൊറുക്കണമെന്ന് പോലീസ് മനുഷ്യാവകാശ കമ്മീഷനോട് അഭ്യർത്ഥിച്ചു. കൊറോണ മാനദണ്ഡങ്ങൾ ലംഘിച്ചവരെക്കൊണ്ട് മുൻ കണ്ണൂർ എസ്പി യതീഷ് ചന്ദ്ര ഏത്തമിടിച്ചത് പത്രമാദ്ധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ രജിസ്റ്റർ ചെയ്ത കേസിലാണ് പോലീസ് വീഴ്‌ച്ച തുറന്ന് സമ്മതിച്ചത്.
2020 മാർച്ച് 22നായിരുന്നു കേസിനാസ്പദമായ സംഭവം. ലോക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിൽ വളപട്ടണത്ത് തയ്യൽക്കടയ്‌ക്ക് സമീപം നിന്നവരെക്കൊണ്ട് യതീഷ് ചന്ദ്ര ഏത്തമിടീപ്പിക്കുകയായിരുന്നു. ലോക്ഡൗൺ ലംഘിച്ചവർക്കെതിരെ കർശന നടപടി സ്വീകരിച്ചിരുന്നില്ലെങ്കിൽ രോഗവ്യാപനം വർദ്ധിക്കാൻ സാധ്യതയുണ്ടെന്നും, ഏത്തമിടീക്കൽ നല്ല ഉദ്ദേശത്തിൽ ചെയ്തതാണെന്നും റിപ്പോർട്ടിൽ പറയുന്നു. അതേസമയം ഏത്തമിടീച്ച നടപടി തെറ്റാണെന്നും, വീഴ്‌ച്ച പൊറുക്കണമെന്നും കണ്ണൂർ ഡിഐജി അഭ്യർത്ഥിച്ചു.
നിയമ ലംഘകർക്കെതിരെ അക്രമം നടത്തുന്നതും ശിക്ഷ നടപ്പാക്കുന്നതും അനുവദിക്കാൻ കഴിയില്ല. നിയമലംഘനം കണ്ടെത്തിയാൽ പോലീസ് ആക്ടിൽ നിഷ്‌കർഷിക്കുന്നതനുസരിച്ച് നടപടി സ്വീകരിച്ചാൽ മതിയെന്നും സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ വ്യക്തമാക്കി.
Comments