തിരുവനന്തപുരം : മത്സ്യബന്ധനത്തിന് പോയ രണ്ട് മലയാളികൾ കിഴക്കൻ ആഫ്രിക്കയിലെ ദ്വീപ് രാജ്യമായ സീഷെൽസിൽ അകപ്പെട്ടു. സമുദ്രാതിർത്തി ലംഘിച്ചതിനെ തുടർന്നാണ് കോട്ടപ്പുറം കടയ്‌ക്കുളം സ്വദേശികളായ ജോണി (34) തോമസ് (50) എന്നിവർ ഉൾപ്പെടെയുളള സംഘം പിടിയിലായത്.
കഴിഞ്ഞ മാസം 22 ന് കൊച്ചിയിൽ നിന്നാണ് ഇരുവരും പോയത്. 59 പേരടങ്ങുന്ന സംഘത്തിനൊപ്പം ഇൻഫന്റ് ജീസസ്സ് എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും യാത്ര ചെയ്തത്. 13 പേർ ബോട്ടിലുണ്ടായിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതോടെ ഇവർ സഞ്ചരിച്ച ബോട്ട് സീഷെൽസ് സമുദ്രാതിർത്തി കടന്നു. തുടർന്നാണ് ഇവരെ പോലീസ് പിടികൂടിയത്. 12 -ാം തീയതിയാണ് ഇവര് പിടിയിലായ വിവരം കുടുംബത്തിന് ലഭിക്കുന്നത്. ഈ മാസം 21ന് ഇവരെ കോടതിയിൽ ഹാജരാക്കുമെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. തങ്ങൾ സുരക്ഷിതരാണെന്നും ഭക്ഷണം ലഭിക്കുന്നുണ്ടെന്നും മാത്രമേ ഇവർക്ക് പറയാൻ സാധിച്ചുളളൂ.
വിഴിഞ്ഞം തീരത്ത് മത്സ്യലഭ്യത കുറഞ്ഞതോടെയാണ് ഇരുവരും ജോലി തേടി പോയത്. തോമസിന് 15 ലക്ഷത്തോളം കടം ഉണ്ടായിരുന്നു. ഇത് തീർക്കാൻ വേണ്ടി കൂടിയാണ് ജോലി നോക്കി പോയത്. പുറങ്കടലിലേക്കുള്ള ഇരുവരുടേയും ആദ്യ യാത്ര കൂടിയായിരുന്നു ഇത്. ജയിലിൽ അകപ്പെട്ടവരെ തിരികെ എത്തിക്കാൻ സർക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ഉണ്ടാകണമെന്നാണ് കുടുംബം പറയുന്നത്.
Comments