പോലീസിനും സ്പിരിറ്റ് മാഫിയയ്‌ക്കുമെതിരെ വാർത്ത റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ പോലീസിനെയും ഗുണ്ടകളുടേയും പിന്നീട് മാദ്ധ്യമസ്ഥാപനത്തിന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാകേണ്ടിവന്ന മാദ്ധ്യമപ്രവർത്തകൻ വിബി ഉണ്ണിത്താൻ മാതൃഭൂമിക്കെതിരെ. പെൺവാണിഭം റിപ്പോർട്ട് ചെയ്തതിന്റെ പേരിലാണ് തന്നെ ആക്രമിച്ചത് എന്നും പിന്നീട് മാതൃഭൂമിയിൽ നിന്നും കൊടും പീഡനങ്ങളാണ് അനുഭവിക്കേണ്ടി വന്നത് എന്ന് വിബി ഉണ്ണിത്താൻ തുറന്ന് പറഞ്ഞു. നൂറ് വർഷത്തെ പാരമ്പര്യം ആഘോഷിക്കുന്ന ഒരു മാദ്ധ്യമസ്ഥാപനം ഇങ്ങനെ ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു. തന്നെ ജീവിക്കാൻ അനുവദിക്കൂ എന്നും അദ്ദേഹം അപേക്ഷിക്കുന്നുണ്ട്.
മലയാളികളേ… അറിയൂ ‘മാതൃഭൂമി’ വി.ബി.ഉണ്ണിത്താനോട് ചെയ്ത- കൊടും ക്രൂരതകൾ എന്ന തലക്കെട്ടോടെയാണ് പോസ്റ്റ്…
100 വർഷത്തെ പാരമ്പര്യം നാളെ മുതൽ മാതൃഭൂമി ആഘോഷിക്കുകയാണ്. ആശംസകൾ. നിങ്ങൾ ആഘോഷിക്കുമ്പോൾ നിങ്ങൾക്കു വേണ്ടി സർവ്വം തകർന്ന എന്നെ ജീവിക്കാൻ അനുവദിക്കു.. എന്ന് ആവശ്യപ്പെടാനാണ് ഈ പോസ്റ്റ്. പാരമ്പര്യവും വിശ്വാസ്യതയും ഉണ്ടെന്ന് കൊട്ടിഘോഷിക്കുന്ന ഈ പത്രത്തിൽ നിന്ന് എനിക്ക് കിട്ടിയ കൊടും ക്രൂരതകളാണാണ് ഞാനിനി പറയുന്നത്. ഇതാണോ അന്തസും പാരമ്പര്യവുമുള്ള ഒരു പത്രം ചെയ്യേണ്ടതെന്ന് ഓരോ മലയാളിക്കും പറയാം.
പരമാവധി ചുരുക്കി പറയാം. കോഴിക്കോടും,കൊച്ചിയിലും ,തിരുവനന്തപുരത്തും ജോലി ചെയ്ത ശേഷം 2006 ലാണ് ഞാൻ കൊല്ലത്ത് ലേഖകനായി വരുന്നത്.ഏറെനാൾ ഡെസ്‌ക്കിലും പിന്നെ ന്യൂസ് ബ്യൂറോയിലും ജോലി ചെയ്തു.2009 ൽ കൊല്ലത്തെ സർക്കാർ ഗസ്റ്റ് ഹൗസിൽ സ്പിരിറ്റ് കടത്തുകാരും പോലീസും ചേർന്ന് നടത്തിയ പെൺവാണിഭം ഞാൻ റിപ്പോർട്ടു ചെയ്തു.വാർത്ത കൊടുക്കാതിരുന്നാൽ ഒരു കോടി രൂപയും കാറും വീടും വാഗ്ദാനം ചെയ്തു. ഞാൻ വഴങ്ങിയില്ല. അനീതിക്ക് കൂട്ടു നിൽക്കാത്ത കെ. ഗോപാലകൃഷ്ണനായിരുന്നു അന്ന് എഡിറ്റർ. അദ്ദേഹം വാർത്ത നന്നായി ഒന്നാം പേജിൽ കൊടുത്തു. അടുത്ത ദിവസം മുതൽ സംഭവം പരമ്പരയായി മാദ്ധ്യമങ്ങളിൽ വന്നു. അന്നത്തെ എസ്പി യുടെ റിപ്പോർട്ടിൽ മാമാവിൽസൺ എന്നയാൾ സ്ത്രീകളെ കൊണ്ടുവന്നതായി വ്യക്തമാക്കിയിട്ടുമുണ്ട് പോലീസുകാർക്കെതിരെ നടപടി വന്നതോടെ ഒരു വിഭാഗം എനിക്ക് എതിരായി.
എന്നെ കൊല്ലാൻ പോലീസിലെ കൈക്കൂലിയ്‌ക്കും കള്ളത്തരത്തിനും കൂട്ടുനിൽക്കുന്ന ഒരു ചെറിയ വിഭാഗം നിരന്തരം ഗൂഡാലോചന നടത്തി.അങ്ങനെ അവർ നൽകിയ ക്വട്ടേഷനിൽ 2011 ഏപ്രിൽ 16ന് രാത്രി ഞാൻ ആക്രമിക്കപ്പെട്ടു. മരണക്കിടക്കയായിരുന്നു പിന്നീട് കണ്ടത്. കൈ കാലുകൾ തകർത്തെറിഞ്ഞു. നട്ടെല്ല് തകർത്തു.വാരിയെല്ലുകൾ പൊട്ടി.തലയൊഴികെ ശരീരത്തിലെല്ലായിടവും വലിയ പരിക്കായി. ശാസ്താംകോട്ടയിലെ പത്മാവതി ആശുപത്രിയിൽ 8 മണിക്കൂർ നീണ്ട ശസ്ത്രക്രീയയിലൂടെ വീണ്ടും ജീവിതത്തിലേക്ക് വന്നു.6 മാസം തുടർച്ചയായി ആശുപത്രിയിലായി. വീട്ടിൽ ഒരു വർഷം കിടക്കയിലും. ഒന്നരക്കൊല്ലം കഴിഞ്ഞാണ് രണ്ടാം ജന്മത്തിലേക്ക് പിച്ച വച്ചു തുടങ്ങിയത്.
ഇതിനിടെ കേസ് ഉഷാറായി മുന്നോട്ട് പോയി. ക്വട്ടേഷൻ ടീമും ക്വട്ടേഷൻ കൊടുത്ത ഡിവൈഎസ്പി സന്തോഷ് നായരും അറസ്റ്റിലായി. എന്നാൽ പത്രപ്രവർത്തക യൂണിയന്റെയും അന്നത്തെ പ്രസിഡന്റ് മലയാള മനോരമയിലെ ശ്രീ.കെ.സി. രാജഗോപാലിന്റെയും രാഷ്‌ട്രീയ നേതാക്കളുടെയും ഇടപെടലിലൂടെ കേസ് സി.ബി.ഐയ്‌ക്ക് കൈമാറി. 2012 ഏപ്രിലിൽ സി.ബി.ഐ.കൊല്ലത്തെ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായ അബ്ദുൾ റഷീദിനെ കൂടി അറസ്റ്റു ചെയ്തു. ആറ് മാസം കഴിഞ്ഞ് അബ്ദുൾ റഷീദ് ജയിലിൽ നിന്ന് ജാമ്യത്തിൽ ഇറങ്ങി. അന്നു മുതൽ മാതൃഭൂമി റഷീദിനെതിരായ വാർത്ത കൊടുക്കാതായി. അപ്പോഴേക്കും കെ.ഗോപാലകൃഷ്ണൻ മാതൃഭൂമി വിട്ടിരുന്നു.
എന്റെ കേസുമായി ബന്ധപ്പെട്ട വാർത്തകൾ പിന്നെ മാതൃഭൂമി പേരിന് മാത്രം കൊടുത്തു. അബ്ദുൾ റഷീദിനെ സംരക്ഷിക്കാൻ ആരൊക്കെയോ വെമ്പൽ കാട്ടി. ഒരിക്കൽ എഡിറ്റർ പങ്കെടുത്ത ഒരു യോഗത്തിൽ അന്നത്തെ കൊല്ലം മാതൃഭൂമിയിലെ ചീഫ് റിപ്പോർട്ടർ എം.എസ്.ഹരികുമാർ ഇക്കാര്യമുന്നയിച്ചു (അദ്ദേഹം പിന്നെ കോളേജ് അധ്യാപകനായി പോയി). നിയന്ത്രണങ്ങൾ ഒന്നും ഇല്ലെന്ന മറുപടി വന്നെങ്കിലും ആരോ വാർത്തകൾ തടഞ്ഞു. ഞാനല്ല ഉത്തരവാദിയെന്ന് അന്നത്തെ ന്യൂസ് എഡിറ്റർ തേവള്ളി ശ്രീകണ്ഠൻ പറഞ്ഞു കൊണ്ടേയിരുന്നു. ഹരികുമാറിന്റെ തുറന്ന ചോദ്യം കഴിഞ്ഞ് ആഴ്ചകൾക്കുള്ളിൽ എന്നെ ശാസ്താംകോട്ടയിലെ ലോക്കൽ ബ്യൂറോയിലേക്ക് മാറ്റി. തുടർ ചികിത്സയും ശാരീരിക ബുദ്ധിമുട്ടുകളും ദേഹത്തിന്റെ ഭാഗമായി.വാക്കറില്ലാതെ അഞ്ചു മിനിട്ട് പോലും നടക്കാൻ പറ്റില്ലായിരുന്നു. ഒരു പടി കയറുന്നത് എനിക്ക് ഹിമാലയം കീഴടക്കുന്നതിന് തുല്യമായി തോന്നിച്ചു. സർക്കാർ അനുവദിച്ച രണ്ട് പോലീസുകാർ ഉണ്ടായത് ഭാഗ്യമായി. അവർ സഹായിച്ചു- അനീഷും, ഹരികൃഷ്ണനും വലതുകാൽ കുത്തി പതുക്കെ ഗീയറില്ലാത്ത ബൈക്ക് ഓടിച്ചു നോക്കി. പറ്റിയില്ല. ഉദ്യമം ഉപേക്ഷിച്ചു. പക്ഷേ ഞാൻ ബൈക്കും കാറും ഓടിക്കുമെന്ന് പറഞ്ഞ് കോഴിക്കോട്ടേക്ക് സ്ഥലം മാറ്റി.
അവിടെ പകൽ ജോലിയായിരുന്നു. സഹപ്രവർത്തകരെല്ലാം സഹായിച്ചു. പക്ഷേ മൂന്ന് ബസിലും ട്രെയിനിലും കയറി ഇറങ്ങേണ്ടി വന്നു. എന്നെ റെയിൽവെ സ്റ്റേഷനിൽ നിന്ന് ഓഫീസിലെത്തിക്കണമെന്നും ടിഎ വേണ്ടെന്നും ആവശ്യപ്പെട്ട് കത്ത് കൊടുത്തു. ഗൗനിച്ചില്ല.നേരത്തെ പോകാൻ അനുവദിച്ചെങ്കിലും യാത്ര ചെയ്ത് തളർന്നു. റെയിൽവെ സ്റ്റേഷനുകളിൽ പടി കയറാൻ പറ്റാത്തതിനാൽ പാളത്തിലേക്ക് ഇരുന്നിറങ്ങി. പോലീസ് പ്രൊടക്ഷൻ ഇല്ലാതായതോടെ റെയിൽവെ സ്റ്റേഷൻ കടക്കാൻ പല സഹയാത്രികരും സഹായിച്ചു. എന്നും ഓട്ടോ യാത്ര അപ്രാപ്യമായതിനാൽ ബസുകൾ ശരണമായി. നിരവധി തവണ ബസിനുള്ളിൽ വീണിട്ടുണ്ട്. ഒരിക്കൽ ബസിൽ കയറുന്നതിനിടെ ഞാൻ പുറത്തേക്ക് വീണു. ആലപ്പുഴ മാതൃഭൂമിയിലെ സെക്യുരിറ്റി ജീവനക്കാരൻ ഓടി വന്ന് എന്നെ കൈ പിടിച്ച് ഓഫീസിൽ കൊണ്ടുപോയി. പിന്നെ അങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ തിരക്കില്ലാത്ത ബസ് കാത്തുനിന്നു. ബസിൽ കയറ്റി വിടാൻ സെക്യൂരിറ്റിയും സഹായിച്ചു.
എന്റെ ജീവിതം കണ്ട് പലരും ചിരിച്ചു. വീണും തളർന്നും ഞാൻ ദുരിതക്കയത്തിൽ മുങ്ങിത്താണു. വ ലിയ തുക മെഡിസിന് വേണ്ടി വന്നപ്പോൾ വേറൊന്നിനും ശമ്പളം തികയാതായി. തുടർ യാത്രകൾ ശരീരത്തെ വല്ലാതെ രോഗാതുരമാക്കി. ഇതിനിടയിൽ പല തവണ ആശുപത്രിയിലായി. എന്റെ യാത്രകളും ദുരിതവും കണ്ട അമ്മ എന്നും ഓരോന്ന് പറഞ്ഞ് കരയുമായിരുന്നു. അമ്മയും എന്റെ ഭാര്യയും കൊടുത്ത സ്ഥലം മാറ്റ അപേക്ഷകൾക്ക് മാതൃഭൂമി പുല്ലുവില പോലും കൽപിച്ചില്ല. ഒരിക്കൽ കായംകുളം റെയിൽവെസ്റ്റേഷനിൽ ഞാൻ കുഴഞ്ഞു വീണു. ആരൊക്കെയോ ചേർന്ന് വീട്ടിലെത്തിച്ചു. ഇപ്പോഴും ഇടതുകാലിൽ കിടക്കുന്ന വലിയ കമ്പിയുടെ ഭാഗമാകെ നീര് കയറി. ഒട്ടും നടക്കാൻ വയ്യാതായി. ഇതൊക്കെ കണ്ട് ഹൃദയം പൊട്ടി അമ്മ മരിച്ചു.
ഒരു ദിവസം 50 കിലോമീറ്റർ കൂടുതൽ യാത്ര പാടില്ലെന്ന് ഡോക്ടർമാർ വിലക്കി. ഇക്കാര്യം ഡോക്ടർ മാരുടെ റിപ്പോർട്ട് സഹിതം മാതൃഭൂമിയെ അറിയിച്ചു. എന്നെ ആലപ്പുഴ നിന്ന് കൊല്ലത്തേക്ക് മാറ്റാൻ തീരുമാനിച്ചു.പക്ഷേ ബ്യൂറോയിൽ വിടാതെ രാത്രിയിൽ ജോലി ചെയ്യാൻ ഡെസ്‌ക്കിലേക്ക് നിയമിച്ചു.മാതൃഭൂമിയുടെ ആരാധ്യനായ മാനേജിംഗ് എഡിറ്റർ പി.വി ചന്ദ്രൻ പോലും എന്നെ ഡെസ്‌ക്കിലേക്ക് മാറ്റരുതെന്ന് പറഞ്ഞു. പക്ഷേ ഡി.വൈ.എസ്.പി.മാരായ റഷീദിനെയും സന്തോഷ് നായരെയും വല്ലാതെ സേവിക്കുന്നവരും സ്‌നേഹിക്കുന്നവരും അണിയറയിൽ കളിച്ചു. ഓർഡർ വന്നത് രാത്രി ജോലിക്കെന്ന് മാനേജിം ഗ് എഡിറ്ററെ അറിയിച്ചപ്പോൾ ,ആ ഉത്തരവ് തൽക്കാലം വേണ്ടെന്നും ബ്യൂറോയിൽ ജോലി ചെയ്യിക്കാനും അദ്ദേഹം കൊല്ലത്തെ ന്യൂസ് എഡിറ്റർ പി.വി. ജ്യോ തിയെ ചുമതലപ്പെടുത്തി. കുറച്ചു നാൾ അങ്ങനെപോയി. വൈകാതെ രാത്രി ജോലി ചെയ്‌തേ മതിയാവു എന്ന് നിർബന്ധിച്ച് വീണ്ടും കത്ത് വന്നു.
ഞാൻ കൊടുത്ത ഏറെ വാർത്തകൾ കുട്ടയിൽ എറിയപ്പെട്ടു. മേൽ നിന്ന് നിർദ്ദേശിച്ചു എന്നായിരുന്നു ഉത്തരം ബ്യൂറോയിൽ ഒരു അസുഖവുമില്ലാത്ത ഏറെ പേരുണ്ടായിട്ടും ജൂനിയർ കുട്ടികൾ ഉണ്ടായിട്ടും ഞാൻ തന്നെ രാത്രിജോലി ചെയ്യണമെന്ന് നിർബന്ധിച്ചു. അപ്പോഴും രാത്രിയിൽ വീട്ടിൽ നട്ടെല്ലിന്റെ ചികിത്സ നടക്കുന്നുണ്ടായിരുന്നു. കുറെ അവധിയെടുത്തു. കോഴിക്കോട്ടെ രാത്രി ജോലിയിലുണ്ടായ അനുഭവവും, ഡോക്ടർമാരുടെ കത്തും ആരും വിലയ്‌ക്കെടുത്തില്ല. എന്റെ കേസിലെ പ്രതി അബ്ദുൾ റഷീദിന് പ്രീയപ്പെട്ട ചിലർ കഥകൾ മെനഞ്ഞു. നട്ടെല്ലും രാത്രി ജോലിയുമായി ബന്ധമില്ലെന്ന് കൊല്ലത്തെ മാതൃഭൂമിയി ലെ ചിലർ കളിയാക്കി. ഒരു ആദർശവുമില്ലാതെ പല സമ്മാനങ്ങളും വാങ്ങുന്ന ചിലർ ഞാൻ കൊല്ലത്ത് പകൽ ജോലി ചെയ്യുന്നതിനെ തടഞ്ഞു. പകൽ ജോലി ചെയ്താൽ റഷീദിനെതിരെ വാർത്തകൾ വരുമെന്ന് വ്യാപക പ്രചരണം കൊടുത്തു. അവർക്ക് ഒപ്പം മാനേജ്‌മെന്റ് നിന്നതോടെ ഗത്യന്തരമില്ലാതെയായി.ഇതിനിടയിൽ അബ്ദുൾ റഷീദ് തിരുവനന്തപുരം സി.ബി.ഐ.കോടതിയിൽ ഒരു വിടുതൽ ഹർജി കൊടുക്കുകയും അത് അനുവദിക്കുകയും ചെയ്തു. അയാൾക്കെതിരെ നിരവധി തെളിവുണ്ടായിട്ടും വിടുതൽ അനുവദിച്ചത് കേട്ട് ഞാൻ ഞെട്ടി.
ഉടായിപ്പിന്റെ ഉസ്താതെന്ന് പേരുകേട്ട റഷീദിനെതിരെ ഒരു വാർത്ത പോലും കൊടുക്കാൻ മാതൃഭൂമി തയ്യാറായില്ല. വിധിയുമായി ബന്ധപ്പെട്ട് ഒരു വാർത്തയും കൊടുക്കാതായതോടെ മാതൃഭൂമിക്കുള്ളിലെ റഷീദ് സ്‌നേഹം എനിക്ക് ബോധ്യപ്പെട്ടു. മാതൃഭൂമി ജേർണലിസ്റ്റ് യൂണിയൻകാർ സഹായിച്ചില്ല. സംസ്ഥാന പത്രപ്രവർത്തക യൂണിയന്റെ സഹായത്തോടെ ഞാൻ അബ്ദുൾ റഷീദിനെതിരെ ഹൈക്കോടതിയിൽ ഹർജി കൊടുത്തു. അതിന്റെ വിധി വരാത്തതിനാൽ എന്റെ കേസ് ഇപ്പോഴും തിരുവനന്തപുരം സി.ബി.ഐ.കോടതിയിൽ കെട്ടികിടക്കുന്നു.
ഒറ്റപ്പെടലും രാത്രിജോലി നിർബന്ധവും ആയപ്പോൾ ഞാൻ രാജിവെച്ചു. എന്റെ കദനങ്ങൾ കേൾക്കാൻ മാതൃഭൂമി മാനേജ് മെന്റ് തയ്യാറായില്ല. മാനേജ് മെന്റിനെ പല ‘വിരുതന്മാരും ‘ തെറ്റിദ്ധരിപ്പിച്ചത് അവർ തിരിച്ചറിഞ്ഞതുമില്ല. തുടർ ചികിത്സയ്‌ക്ക് മാസം 30000 ത്തിലേറെ രൂപ വേണം. വീട് വച്ച ലോണും ,കെഎസ്എഫ്ഇ ചിട്ടി ലോണും മറ്റുമായി വലിയ തുക മാസാമാസം വേണ്ടിയിരുന്നു. കുട്ടികളുടെ പഠിത്തം വേറെയും. പകുതി വസ്തു വകകളും വീടിനും ചികിത്സയ്‌ക്കുമായി വിറ്റു. സാമ്പത്തിക ആവശ്യം വന്നപ്പോൾ കേരള കൗമുദിയിൽ തൽക്കാലിക ജോലിയിൽ കയറി. രണ്ട് വർഷത്തേയ്‌ക്ക് മാത്രമെ ഞാൻ ഉണ്ടാവൂ എന്ന് നേരത്തെ അറിയിച്ചിരുന്നു. എന്നിട്ടും അതിലും മുന്നേ ഒരു പുതിയ മാസികയ്‌ക്ക് വേണ്ടി ഞാൻ കൗമുദി വിട്ടു പോന്നു. മാതൃഭൂമിയിൽ നിന്ന് രാജിവെച്ച് കുറെകഴിഞ്ഞാണ് പിഎഫിന്റെ തുക കിട്ടിയത്. കള്ളക്കണക്കുണ്ടാക്കി ചെറിയൊരു തുക മാത്രം ഗ്രാറ്റിവിറ്റിയായി നൽകി. ( രാജി വെച്ച പലരും കേസ് കൊടുത്തിട്ടാണ് ഇപ്പോൾ ഫുൾ ഗ്രാറ്റിവിറ്റി വാങ്ങുന്നത് ) ബാക്കി തുക ആവശ്യപ്പെട്ടും ചികിത്സാ സഹായം വേണമെന്നും ആവശ്യപ്പെട്ട് പല തവണ കത്തെഴുതി. താങ്കളെ ആക്രമിച്ചവരോട് ചികിത്സാ സഹായം വാങ്ങു എന്നായിരുന്നു മറുപടി. ഞാൻ ഒരു സമരം ചെയ്യാൻ ആലോചിച്ചെങ്കിലും സ്വന്തം സ്ഥാപനമായിരുന്നല്ലോ എന്നോർത്ത് പിന്മാറി. മാതൃഭൂമിയ്‌ക്കെതിരെ ഇത്ര തീഷ്ണമായ അനുഭവങ്ങൾ ഉണ്ടായിട്ടും ഒന്നും ഞാൻ വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോൾ നിങ്ങളുടെ പ്രവർത്തനങ്ങൾ എന്നെ വേദനിപ്പിച്ചു. അതു കൊണ്ടാണ് രണ്ടു ദിവസമായി എഫ്ബി പോസ്റ്റ് ചെയ്യുന്നത് .
ഞാനൊരു ചെറിയ സ്ഥാപനം തുടങ്ങി മുന്നോട്ട് പോകാനും മാതൃഭൂമി അനുവദിക്കുന്നില്ല. ഞാൻ എഡിറ്ററായി പുതിയതായി ആരംഭിക്കുന്ന രാഷ്‌ട്ര ബന്ധു വെന്ന മാഗസീന്റെ ഔദ്യോഗിക പ്രഖ്യാപനം തിങ്കളാഴ്ച തിരുവനന്തപുരത്ത് നടത്തി. സൊസൈറ്റിയിൽ ലോണിന് ജാമ്യം നിന്നതിന്റെ പേരിൽ ആ ദിവസം നിലീന എന്ന പെൺകുട്ടിയെ കൊണ്ട് എനിക്കെതിരെ മാതൃഭൂമി പോസ്റ്റിട്ടു. എന്റെ പരിപാടിയിൽ പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് മന്ത്രി ജി.ആർ.അനിലിനെയടക്കം സമീപിച്ചു. പക്ഷേ മന്ത്രിമാർക്ക് കാര്യങ്ങളറിയാമായിരുന്നതിനാൽ അവരെല്ലാം ചടങ്ങിനെത്തി.
മാതൃഭൂമി….? നിങ്ങൾ എന്നെ ജീവിക്കാൻ അനുവദിക്കില്ലെ. ചടങ്ങിൽ നിന്ന് മന്ത്രിമാരെ വിലക്കുന്നതാണോ യഥാർത്ഥ പത്രത്തിന്റെ ശക്തി. ഞാൻ മാതൃഭൂമിയ്‌ക്ക് വേണ്ടി രക്തസാക്ഷിയായി. 100 വർഷം ആഘോഷിക്കുമ്പോൾ നിങ്ങൾ പിൻതിരിഞ്ഞു നോക്കൂ. എത്ര പേർ വി.ബി.ഉണ്ണിത്താനെ പോലെ ഉണ്ടായിരുന്നു മാതൃഭൂമിയിൽ എന്ന്. നിങ്ങളുടെ പത്രത്തിന്റെ സത്യസന്ധത മുറുകെ പിടിച്ച എത്ര പേർ ഉണ്ടായിട്ടുണ്ടെന്ന്. എന്നെപ്പോലെ തീഷ്ണമായ അനുഭവങ്ങളുണ്ടായ ഏത് ജീവനക്കാരനുണ്ട് മാതൃഭൂമിയിൽ. ഞാൻ നിങ്ങളോട് എന്ത് തെറ്റ് ചെയ്തിട്ടാ എന്നെ നിങ്ങൾ കൊല്ലാക്കൊല ചെയ്തത്. പാരമ്പര്യം ആഘോഷിക്കുമ്പോൾ മാതൃഭൂമിയുടെ ചരിത്രത്തിലെ ഏക രക്തസാക്ഷിയായ എന്നെ കൂടി ഓർത്താൽ നന്ന്.
പാരമ്പര്യവും വിശ്വാസ്യതയും നിങ്ങൾ പറയുന്നതിൽ അൽപമെങ്കിലും സത്യവുമുണ്ടെങ്കിൽ ഈ ആഘോഷത്തിനൊപ്പം എന്റെ ആവശ്യങ്ങൾ കൂടി അംഗീകരിക്കണം. എനിക്ക് ഒരു മാസം ചികിത്സിക്കാൻ മിനിമം 30,000 രൂപയെങ്കിലും വേണം. അത് കണക്കാക്കി 80 വയസ് വരേക്കെങ്കിലും എനിക്ക് ചികിത്സാ സഹായം തരുക അത് 100 വർഷ ആഘോഷത്തിൽ പരസ്യമായി പ്രഖ്യാപിക്കാൻ നിങ്ങൾക്ക് ചങ്കുറപ്പുണ്ടോ. എനിക്ക് അർഹമായി കിട്ടേണ്ട ഗ്രാറ്റിവിറ്റി തുകയും ഭാവിയിലെ ചികിത്സാ ചെലവുമായി ലക്ഷങ്ങൾ നിങ്ങളുടെ കയ്യിലുണ്ടല്ലോ? ആ തുക നിങ്ങളുടെ സ്ഥാപനത്തിൽ ഉള്ള കാലത്തോളം ഞാനെന്തിന് സൊസൈറ്റിയിൽ പണം അടയ്‌ക്കണം.
100 വർഷം ആഘോഷിക്കുമ്പോഴെങ്കിലു ഈ ശരി തിരിച്ചറിയൂക. സ്വന്തം സ്ഥാപനത്തിൽ നിങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ജീവനക്കാരെ പുറത്താക്കുക. അല്ലെങ്കിൽ മാതൃഭൂമിയുടെ വിശ്വാസ്യത ബാക്കി കാണാതെ സ്ഥാപനം ഇല്ലാതാവും . മാതൃഭൂമി ചില ജീവനക്കാരെ ഉപയോഗിച്ച് മന്ത്രിമാരെ സ്വാധീനിക്കാൻ ശ്രമിച്ചതു പോലുള്ള സംഭവങ്ങൾ ഇനി ഉണ്ടാവരുതെന്ന് ഞാൻ മാതൃഭൂമിയോട് അപേക്ഷിക്കുകയാണ്. ഇനിയും അങ്ങനെ ഉണ്ടായാൽ ഒരു സംഘടനയുടെയും സഹായമില്ലാതെ എന്റെ കുടുംബം കോഴിക്കോട് മാതൃഭൂമിയുടെ മുന്നിൽ സത്യാഗ്രഹം കിടക്കും. മരിച്ചാലും പിന്മാറില്ല. ഒരു വർഷം നീളുന്ന ആഘോഷത്തിനൊപ്പം ഇതും കേരളം കാണും. എനിക്ക് നഷ്ടപ്പെടാൻ ഒന്നുമില്ല. ആദർശമോ പാരമ്പര്യമോ സത്യദർശനമോ അൽപമെങ്കിലും ബാക്കിയുണ്ടെങ്കിൽ നിങ്ങളുടെ സ്ഥാപനത്തിലെ ഏക രക്തസാക്ഷിയായ എന്റെ ആവശ്യങ്ങൾ അംഗീകരിക്കൂ. എന്റെ കാലുകളിൽ ക്വട്ടേഷൻ ആക്രമണത്തെ തുടർന്നുള്ള ആ വലിയ കമ്പികൾ ഇപ്പോഴും ബാക്കിയാണ്. നട്ടെല്ല് തകർന്നതും ബാക്കിയാണ്. എത്ര തകർന്നാലും വി.ബി.ഉണ്ണിത്താൻ എന്നും ശരി പക്ഷത്തേ ഉണ്ടാവൂ. എന്റെ ആവശ്യങ്ങൾ അംഗീകരിക്കൂ. എന്നെ ജീവിക്കാൻ അനുവദിക്കൂ-
വി.ബി.ഉണ്ണിത്താൻ പോസ്റ്റിൽ കുറിച്ചു.
മലയാളികളേ… അറിയൂ "മാതൃഭൂമി" വി.ബി.ഉണ്ണിത്താനോട് ചെയ്ത- കൊടും ക്രൂരതകൾ 100 വർഷത്തെ പാരമ്പര്യം നാളെ മുതൽ മാതൃഭൂമി…
Posted by V B Unnithan on Thursday, March 17, 2022
Comments