ന്യൂഡൽഹി : ഭാരതീയർക്ക് റിപ്പബ്ലിക് ടിവിയോടുള്ള പ്രിയം തുറന്നുകാട്ടി ടിആർപി റേറ്റിംഗ് . ഏറ്റവും കൂടുതൽ പ്രേക്ഷകരുളള രാജ്യത്തെ ചാനൽ റിപ്പബ്ലിക് ആണെന്നാണ് ടിആർപിയിൽ നിന്നും വ്യക്തമാകുന്നത്. നീണ്ട 17 മാസങ്ങൾക്ക് ശേഷമാണ് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് ടിആർപി പുറത്തുവിടുന്നത്.
റിപ്പബ്ലിക് ടിവിയ്‌ക്ക് കൂടുതൽ റേറ്റിംഗ് ലഭിക്കുന്നതിനായി ഉടമ അർണാബ് ഗോസ്വാമി കൃത്രിമം കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു. ഇതേ തുടർന്നാണ് ചാനലുകളുടെ ടിആർപി കണക്കാക്കുന്നത് നിർത്തിയത്. എന്നാൽ ഇന്ന് പുറത്തുവിട്ട കണക്കുകൾ ഈ ആരോപണത്തെ പൂർണമായും തള്ളുന്നതാണ്. റേറ്റിംഗ് കണക്കാക്കുന്നതിനായി മുംബൈയിൽ ബാരോമീറ്ററുകൾ സ്ഥാപിച്ചിരിക്കുന്ന രണ്ടായിരത്തോളം വീട്ടുകാരെ പണം നൽകി റിപ്പബ്ലിക് ടിവി സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു ആരോപണം. റിപ്പബ്ലികിന് പുറമേ ഫക്ത് മറാത്തി, ബോക്‌സ് സിനിമ എന്നീ ചാനലുകൾക്കെതിരെയും ആരോപണം ഉയർന്നിരുന്നു.
ബാർകിന് വേണ്ടി റേറ്റിംഗ് ബോക്‌സുകൾ സ്ഥാപിക്കുന്ന ഹാൻസ് റിസർച്ച് കമ്പനിയാണ് റിപ്പബ്ലിക് ടിവിയ്‌ക്കെതിരെ ആരോപണം ഉയർത്തിയത്. ഇതിന് പിന്നാലെ അന്വേഷണ സംഘങ്ങളുടെ വേട്ടയ്‌ക്കും മാദ്ധ്യമ വിചാരണകൾക്കും ചാനൽ ഉടമയും മറ്റ് ജീവനക്കാരും ഇരയായിരുന്നു. ഇതോടെ ടിആർപി കണക്കാക്കുന്നതും, പ്രസിദ്ധീകരിക്കുന്നതും നിർത്തിവെച്ചു.
എന്നാൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ റിപ്പബ്ലിക് ടിവിയ്‌ക്ക് നേരെ ഉയർന്നത് കേവലം ആരോപണം മാത്രമായിരുന്നുവെന്നായിരുന്നു കണ്ടെത്തൽ. കൃത്രിമം കാണിച്ചുവെന്നതിന് യാതൊരു തെളിവും അന്വേഷണ സംഘത്തിന് ലഭിച്ചില്ല. ഇക്കാര്യങ്ങൾ വ്യക്തമാക്കി അന്വേഷണ സംഘം കുറ്റപത്രവും സമർപ്പിച്ചിരുന്നു.
Comments