ദിസ്പൂർ: അസമിൽ നൂറോളം കഴുകന്മാർ ചത്ത നിലയിൽ.ഗുവാഹത്തിയ്‌ക്ക് സമീപം കാംരൂപ് ജില്ലയിലാണ് കഴുകന്മാരെ ചത്ത നിലയിൽ കണ്ടെത്തിയത്. ഇന്നലെയാണ് വംശനാശ ഭീഷണി നേരിടുന്ന കഴുകന്മാരെ ചത്ത നിലയിൽ കണ്ടെത്തിയത്. വിഷം കലർന്ന മാംസം ഭക്ഷിച്ചതാവാം മരണകാരണം എന്നാണ് സംശയം.
കഴുകന്മാർ ആടിന്റെ ജഡം കഴിച്ചതായാണ് വിവരം. കഴുകന്മാരുടെ ശവശരീരങ്ങൾക്ക് സമീപം ആടിന്റെ അസ്ഥികൾ കണ്ടെത്തിയത് ഈ സംശയത്തെ ബലപ്പെടുത്തുന്നുണ്ട്.
ഇതിന് മുൻപും ഇത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഇത്രയും കഴുകന്മാരെ ഒരുമിച്ച് ചത്ത നിലയിൽ കണ്ടെത്തുന്നതെന്ന് കാംരൂപ് വെസ്റ്റ് ഫോറസ്റ്റ് ഡിവിഷനിലെ ജില്ലാ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) വ്യക്തമാക്കി.
സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശവാസികളെ ബോധവൽക്കരിക്കാൻ കൂടുതൽ ശ്രമം ആവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ജഡത്തിൽ വിഷം കലർത്തിയ ആളെ ഉടൻ കണ്ടെത്തുമെന്ന് ഡിഎഫ്ഒ കൂട്ടിച്ചേർത്തു. പോസ്റ്റ് മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാൻ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.















