കൊച്ചി: ലൈംഗിക പീഡന പരാതിയിൽ ഒളിവിൽ കഴിയുന്ന മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. തനിക്കെതിരായ യുവതികളുടെ പരാതികൾ പച്ചക്കള്ളമാണെന്നും തന്റെ സ്ഥാപനത്തെ തകർക്കാനുള്ള ശ്രമമാണിതെന്നും അനീസ് ജാമ്യാപേക്ഷയിൽ പറയുന്നു. എറണാകുളം ചക്കരപ്പറമ്പ് സ്വദേശിയാണ് അനീസ് അൻസാരി.
മുൻകൂർ ജാമ്യത്തെ എതിർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഗുരുതര ആരോപണങ്ങളാണ് അനീസിനെതിരെ അന്വേഷണ സംഘം ഉയർത്തുന്നത്. കസ്റ്റഡിയിൽ എടുത്തുള്ള അന്വേഷണം അനിവാര്യമാണെന്നും സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. പരാതിയ്‌ക്ക് പിന്നാലെ അനീസ് ദുബായിലേക്ക് കടന്നെന്ന് വിവരങ്ങൾ പുറത്തുവന്നെങ്കിലും വീട്ടിൽ നടത്തിയ തിരച്ചിലിൽ പാസ്‌പോർട്ട് കണ്ടെത്തിയിരുന്നു.
അനീസിനെതിരെ മൊത്തം ഏഴ് കേസുകളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ നാല് കേസുകളാണ് പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ലഭിച്ച പരാതികളിൽ മൊഴിയെടുപ്പ് പൂർത്തിയായിട്ടുണ്ട്. വിവാഹ ദിനത്തിൽ മേക്കപ്പിനായി എത്തിയപ്പോൾ അനീസ് മോശമായി പെരുമാറുകയും ലൈംഗികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് അനീസിനെതിരെ ലഭിച്ച അവസാന പരാതി. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന വിദേശമലയാളിയായ യുവതിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
Comments