ബംഗളൂരു ; യുക്രെയ്‌നിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീൻ ശേഖരപ്പയുടെ മൃതദേഹം തിങ്കളാഴ്ച ജന്മനാട്ടിൽ എത്തിക്കും. പുലർച്ചെ മൂന്ന് മണിയോടെയാണ് നവീന്റെ ഭൗതീകദേഹം ബംഗളൂരു വിമാനത്താവളത്തിൽ എത്തിക്കുക. തുടർന്ന് ജന്മനാടായ ഹവേരിയിലേക്ക് കൊണ്ടുപോകും. കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.
കാർഖീവിലെ മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർത്ഥിയായിരുന്നു നവീൻ. യുദ്ധത്തിന്റെ ഭാഗമായി മാർച്ച് ഒന്നിന് നടന്ന ഷെല്ലാക്രമണത്തിലാണ് നവീൻ കൊല്ലപ്പെട്ടത്. ഭക്ഷണം വാങ്ങാനായി സൂപ്പർമാർക്കറ്റിൽ നവീൻ ക്യൂ നിൽക്കുമ്പോഴാണ് ഷെല്ലാക്രമണമുണ്ടായത്. നവീന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.
അന്ത്യ കർമ്മങ്ങൾക്കായി മകന്റെ മൃതദേഹം നാട്ടിൽ എത്തിക്കണമെന്ന് നവീന്റെ പിതാവ് ശേഖരപ്പ ജ്ഞാനഗൗഡ അഭ്യർത്ഥിച്ചിരുന്നു. തുടർന്ന് കേന്ദ്ര സർക്കാർ യുക്രെയ്‌നുമായി ചർച്ച നടത്തി. യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുന്നത് കാരണമാണ് മൃതദേഹം നാട്ടിലെത്തിക്കാൻ വൈകിയത്. കാർഖീവിലെ മെഡിക്കൽ സർവകലാശാലയിലാണ് നിലവിൽ മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.
ഹവേരിയിലെ കർഷക കുടുംബമാണ് നവീൻറേത്. കൃഷിയിൽ നിന്നുള്ള വരുമാനം സ്വരൂപിച്ചും വായ്പയെടുത്തുമാണ് നവീനെ വിദേശത്ത് പഠനത്തിനയച്ചത്.














