ന്യൂയോർക്ക്: ആഗോളതലത്തിൽ യുദ്ധങ്ങൾ പുതിയ രൂപങ്ങൾ കൈവരിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്‌ട്ര രക്ഷാ സമിതി യോഗത്തിലാണ് ഇന്ത്യ രാസായുധങ്ങളെക്കുറിച്ചുള്ള ആശങ്ക എടുത്തുപറഞ്ഞത്. ലോകരാഷ്‌ട്രങ്ങളടക്കം രാസായുധ നിരോധന നിയമം കർശനമായി പാലിക്കണമെന്ന് ഇന്ത്യ എടുത്തുപറഞ്ഞു. രക്ഷാ സമിതിയുടെ ബയോളജിക്കൽ ആന്റ് ടോക്‌സിൻ വെപ്പൺ എന്ന വിഷയത്തിലെ നിർണ്ണായക യോഗത്തിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്. ആർ.രവീന്ദ്രയാണ് ഇന്ത്യയ്‌ക്കുവേണ്ടി സമ്മേളനത്തിൽ പങ്കെടുത്തത്.
‘ഇന്ത്യ രാസായുധ-വിഷായുധ നിർമ്മാണത്തിലും ഉപയോഗത്തിലുമുള്ള നിരോധനത്തെ ശക്തമായി പിന്തുണയ്‌ക്കുന്നു. ഏത് രാജ്യങ്ങളെന്ന് നോക്കാതെയുള്ള ശക്തമായ നിരോധനവും അച്ചടക്കവുമാണ് പാലിക്കപ്പെടേണ്ടത്. മനുഷ്യവംശത്തെ ആകെ തകർക്കുന്ന എല്ലാത്തരം ആയുധങ്ങളും ഇല്ലാതാക്കാൻ എല്ലാവരും ഒരേ മനസ്സോടെ ശ്രമിക്കണം. വിഷയങ്ങൾ പരസ്പരം ചർച്ചചെയ്യാനും സഹകരണത്തോടെ പ്രവർത്തിക്കാനും എല്ലാ രാജ്യങ്ങളും തയ്യാറാകണം’ രവീന്ദ്ര പറഞ്ഞു. മുൻപ് അഫ്ഗാനിലെ ഭീകരർക്ക് രാസായുധം സിറിയ വഴി ലഭിക്കാനിടയുണ്ടെന്ന മുന്നറിയിപ്പ് ഇന്ത്യ നൽകിയിട്ടുണ്ട്.
അമേരിക്ക യുക്രെയ്ന് രാസായുധം നൽകിയെന്ന ആരോപണം റഷ്യ സഭയിൽ ഉന്നയിച്ചു. എന്നാൽ അമേരിക്കയും യുക്രെയ്‌നും റഷ്യയുടെ ആരോപണത്തെ നിഷേധിച്ചു. ഇതിനിടെ റഷ്യാ-യുക്രെയ്ൻ യുദ്ധത്തിനെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്നും ചർച്ചകൾ കൂടുതൽ നല്ലതിലേക്ക് നയിക്കട്ടെയെന്നും രവീന്ദ്ര പറഞ്ഞു.
Comments