ബ്രസീലിയ: മെസേജിങ് അപ്പായ ടെലിഗ്രാം നിരോധിച്ച് ബ്രസീൽ. വ്യാജപ്രചാരണങ്ങൾ തടയാൻ നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ആപ്പ് നിരോധിച്ചത്. തെറ്റായ സന്ദേശങ്ങൾ നീക്കം ചെയ്യണമെന്ന നിർദ്ദേശം അംഗീകരിക്കാത്തതിനെ തുടർന്നാണ് ടെലിഗ്രാം നിരോധിക്കാൻ കോടതി ഉത്തരവിട്ടത്. ജഡ്ജി അലക്‌സാണ്ടർ ഡി മൊറേസ് നിർദ്ദേശം നൽകിയത്.
ബ്രസീലിയൻ നിയമത്തോട് ടെലിഗ്രാം കാണിക്കുന്ന അനാദരവും കോടതി ഉത്തരവുകൾ പാലിക്കുന്നതിൽ നിരന്തരമായി പരാജയപ്പെടുന്നതും പൂർണമായും നിയമവാഴ്ചയ്‌ക്കെതിരാണെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.
ഒക്ടോബറിൽ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വീണ്ടും തീവ്ര വലതുപക്ഷക്കാരനായ പ്രസിഡന്റ് ജയർ ബോൽസാരോ മത്സരിക്കാനിരിക്കെയാണ് നിരോധനം. ബോൽസനാരോ പ്രചാരണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന മാദ്ധ്യമമാണ് ടെലിഗ്രാം.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കാൻ ഔദ്യോഗിക ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ചതിനെതിരെ ബോൽസനാരോയ്‌ക്കെതിരെ നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. തെറ്റായ പ്രചരണങ്ങൾ നടത്തിയതിന് ഫേസ്ബുക്ക്, ട്വിറ്റർ, യൂട്യൂബ് തുടങ്ങിയ മാദ്ധ്യമങ്ങൾ പ്രസിഡന്റിന്റെ പല പോസ്റ്റുകളും നീക്കം ചെയ്തിരുന്നു. ഇതേ തുടർന്നാണ് അദ്ദേഹം ടെലിഗ്രാം പ്രധാന പ്രചാരണ മാദ്ധ്യമം ആയി ഉപയോഗിച്ചത്.
Comments