ബെയ്ജിങ്: ആഗോളതലത്തിൽ കൊറോണ വൈറസ് വീണ്ടും ശക്തമായി തിരിച്ചെത്തുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. ചൈന, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ പ്രതിദിന കൊറോണ രോഗികൾ വർദ്ധിച്ച് വരികയാണ്. ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യമാണ് കൂടുതലായും റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
വൈറസ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിലായിരുന്നു ചൈനയിലെ വുഹാനിൽ കൊറോണ കേസുകൾ പടർന്ന് പിടിച്ചിരുന്നത്. എങ്കിലും വളരെ വേഗം തന്നെ ചൈനയ്‌ക്ക് വൈറസ് വ്യാപനത്തെ പിടിച്ചുനിർത്താൻ കഴിഞ്ഞു. 2021 ജനുവരിയിലായിരുന്നു ഒടുവിൽ കൊറോണ മരണം ചൈനയിൽ റിപ്പോർട്ട് ചെയ്തത്. എന്നാൽ ഒമിക്രോൺ വകഭേദം ഭീഷണിയായതോടെ നീണ്ട ഇടവേളയ്‌ക്ക് ശേഷം ചൈനയിൽ കൊറോണ മരണങ്ങൾ സ്ഥിരീകരിക്കാൻ തുടങ്ങിയിരിക്കുകയാണ്. ഒടുവിൽ വന്ന റിപ്പോർട്ടുകൾ പ്രകാരം ഒരു വർഷത്തിന് ശേഷം രാജ്യത്ത് രണ്ട് കൊറോണ മരണങ്ങൾ സ്ഥിരീകരിച്ചു.
സമൂഹ വ്യാപനത്തിലൂടെ 2,157 പുതിയ കൊറോണ കേസുകളും ചൈനയിൽ റിപ്പോർട്ട് ചെയ്തു. ജിലിൻ പ്രവിശ്യയിലാണ് ഭൂരിഭാഗം രോഗികളുമുള്ളത്. ഹോങ്കോംഗിലും കൊറോണയുടെ അതിതീവ്ര വ്യാപനമാണ് റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം 20,079 കേസുകൾ ഹോങ്കോംഗിൽ സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ റിപ്പോർട്ട് ചെയ്ത കൊറോണ കേസുകളുടെ എണ്ണം ഹോങ്കോംഗിൽ ദശലക്ഷം കവിഞ്ഞു. 5,401 പേരാണ് രോഗത്തിന് കീഴടങ്ങിയത്.
ദക്ഷിണ കൊറിയയിൽ പ്രതിദിനം ലക്ഷക്കണക്കിന് രോഗികളാണ് നിലവിൽ റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്. 3,81,454 പേർക്ക് ശനിയാഴ്ച രോഗം സ്ഥിരീകരിച്ചു. പ്രധാനമായും ഒമിക്രോൺ വകഭേദമാണ് ദക്ഷിണ കൊറിയയിൽ പടർന്ന് പിടിക്കുന്നത്.
Comments