കാരശേരി: ആകാശവാണി വാർത്തകൾ വായിക്കുന്നത്… ചുടുചായയ്‌ക്കൊപ്പം മലയാളിക്ക് കിട്ടിയ മധുരമേറിയ ഒരോർമയാണ് റേഡിയോ. കാലം തിരസ്‌കരിച്ചെങ്കിലും ആ ഓർമകളെ കാലാതീതമായി നിലനിർത്തുകയാണ് കാരശേരി ആനയാംകുന്ന് ഗ്രാമം.
ഗ്രാമത്തിലെ എല്ലാ വീട്ടിലും സൗജന്യമായി റേഡിയോ നൽകി ഈ വരുന്ന ഇരുപത്തിയാറാം തീയതി നടക്കുന്ന ചടങ്ങിൽ റേഡിയോയുടെ വിതരണ ഉത്ഘാടനം വാർഡ് മെമ്പർ സുനിതാ രാജൻ നിർവഹിക്കും.
ലോകത്തിലെ ഏതു വിവരവും വിരൽ തുമ്പത്തെത്തുന്ന കാലത്തിനു മുൻപ് ലോക വിവരങ്ങൾ നമ്മളറിഞ്ഞത്, റിയാലിറ്റി ഷോ കേട്ടുകേൾവി പോലുമില്ലാതിരുന്ന കാലത്ത്‌യുവവാണിയിലൂടെയും,ബാലലോകത്തിലൂടെയും നമ്മൾ യുവാക്കളുടെയും,കുട്ടികളുടെയും കഴിവുകൾ തിരിച്ചറിഞ്ഞത്,
ഇഷ്ട്ടപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ കേട്ടാസ്വദിച്ചത് ഓടിടി പ്ലാറ്റുഫോമുകൾ നമ്മുടെ ചിന്തയിൽ പോലുമില്ലാത്ത കാലത്ത് ശബ്ദരേഖയിലൂടെ മലയാളസിനിമയെ അടുത്തറിഞ്ഞത്, എന്തിനു, കാല്പന്തുകളിയും, ക്രിക്കറ്റും കണ്മുന്നിലെന്നോണം നമ്മിലെത്തിച്ചത് പലർക്കും ഇന്ന് ഗൃഹാതുരമായ സ്മരണകൾ മാത്രമാണ്.
ആ നല്ല സ്മരണകളിലേക്കുള്ള ഒരു തിരിച്ചു പോക്കിനാണ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് ആനയാംകുന്ന് പതിനൊന്നാം വാർഡ് മെമ്പർ സുനിത രാജൻ നേതൃത്വം നൽകുന്നത്. ഇവരുടെ നേതൃത്വത്തിൽ വാർഡിൽ നടപ്പാക്കാനുദ്ദേശിക്കുന്ന പത്തിന പരിപാടികളിലെ മൂന്നാമത്തെ പരിപാടിയാണ് വാർഡിലെ വിവിധ വീടുകളിൽ റേഡിയോ നൽകുന്ന എന്റെ ആകാശവാണി എന്ന പദ്ധതി.
വഴിവിളക്ക് എന്ന പേരിൽ തെരുവുവിളക്കു സ്ഥാപിക്കുന്ന പദ്ധതിയും, റോഡ് സുരക്ഷക്കായി വളവുകളിൽ റോഡ് സേഫ്റ്റി മിറർ സ്ഥാപിക്കുന്ന പദ്ധതിയും ഇതിനോടകം നടപ്പാക്കി കഴിഞ്ഞു. ആയിരത്തി നാന്നൂറ് രൂപ വിലയുള്ള റേഡിയോയാണ് മുപ്പതോളം വീടുകളിൽ ആദ്യഘട്ടത്തിൽ നൽകുന്നത്. പ്രായമുള്ളവർക്കും,കിടപ്പു രോഗികൾക്കും ആണ് മുൻഗണന നല്കുന്നതെങ്കിലും ,പുതിയ തലമുറയെ റേഡിയോയുടെ ശ്രോതാക്കളാക്കുകഎന്ന ലക്ഷ്യവും ഇവർക്കുണ്ട്.
Comments