ചെന്നൈ: ഹിജാബ് കേസിൽ വിധി പറഞ്ഞ കർണ്ണാടക ഹൈക്കോടതി ജഡ്ജിമാർക്ക് നേരെ വധഭീഷണി ഉയർന്ന സാഹചര്യത്തിൽ ജഡ്ജിമാരുടെ സുരക്ഷ വർദ്ധിപ്പിച്ച് കർണ്ണാടക സർക്കാർ. ചീഫ് ജസ്റ്റിസ് അടങ്ങുന്ന മൂന്നംഗ ജഡ്ജിമാർക്ക് വൈ കാറ്റഗറി സുരക്ഷ നൽകാൻ കർണ്ണാടക സർക്കാർ തീരുമാനം. മധുരയിൽ ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ്.
ഹൈക്കോടതി ജഡ്ജിമാരെ വധിക്കുമെന്ന് ഭീഷണി മുഴക്കിയ തൗഹീദ് ജമാ അത്ത് നേതാക്കളിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കോവൈ റഹ്മത്തുള്ള, മുഹമ്മദ് ഉസ്മാനിയ എന്നിവരാണ് അറസ്റ്റിലായത്. തമിഴ്‌നാട് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതികളെ എത്രയും വേഗം കർണ്ണാടകയിൽ എത്തിച്ച് അന്വേഷണം ആരംഭിക്കാൻ വേണ്ട നടപടികൾ തുടങ്ങുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ അറിയിച്ചിട്ടുണ്ട്.
ഹിജാബ് വിധിയുടെ പേരിൽ കർണ്ണാടക ഹൈക്കോടതി ജഡ്ജിമാർ കൊല്ലപ്പെട്ടാൽ അവരുടെ കൊലപാതകങ്ങൾക്ക് അവർ മാത്രമാകും ഉത്തരവാദികൾ എന്നാണ് പൊതുയോഗത്തിൽവെച്ച് റഹ്മത്തുള്ള മുന്നറിയിപ്പ് നൽകിയത്. കോടതിയുടെ തീരുമാനം നിയമവിരുദ്ധവും അസാധുവും ആണെന്ന് ഇയാൾ പറഞ്ഞിരുന്നു. വധഭീഷണി മുഴക്കിയ പശ്ചാത്തലത്തിൽ ഇവരെ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന വ്യാപമായി ആവശ്യം ഉയർന്നിരുന്നു.
കർണാടക സർക്കാരിന്റെ വാദം ശരിവെച്ചുകൊണ്ടാണ് ഹിജാബ് നിരോധനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട വിദ്യാർത്ഥികൾ സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളിയത്. ഇസ്ലാമിൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്നും ഇത് അവരുടെ മൗലികാവകാശത്തെ ഇല്ലാതാക്കില്ലെന്നും കോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോം മാത്രം മതി. ഹിജാബ് ധരിക്കാത്തത് മൗലികാവകാശങ്ങളുടെ ലംഘനമാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഹൈക്കോടതി വിധിയിൽ അപ്പീലുമായി ഹർജ്ജിക്കാരായ മുസ്ലീം വിദ്യാർത്ഥികളിൽ ഒരാൾ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
Comments