ലക്‌നൗ: ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച്ച നടത്തി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗോരഖ്പൂരിലെ ആർഎസ്എസ് പ്രവിശ്യാ കാര്യാലയമായ മാധവ് ധാമിൽവെച്ചായിരുന്നു കൂടിക്കാഴ്‌ച്ച. ഇരുവരും അര മണിക്കൂറോളം നേരം സംസാരിച്ചു. 25-ാം തീയതി യുപിയുടെ മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞാ ചടങ്ങ് നടക്കാനിരിക്കെയാണ് കൂടിക്കാഴ്‌ച്ച.
മാർച്ച് 20, 21, 22 തീയതികളിൽ മോഹൻ ഭാഗവത് ഗോരഖ്പൂരിലുണ്ടാകും. ഗോരക്ഷ പ്രവിശ്യയിലെ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും കുടുംബ പരിശീലന പരിപാടിയിൽ സന്നദ്ധ പ്രവർത്തകരുടെ കുടുംബത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. മാധവ് ഭവനിൽ വെച്ചാണ് ഈ പരിപാടികൾ സംഘടിപ്പിച്ചിരിക്കുന്നത്.
ഈ മാസം 25നാണ് രണ്ടാം യോഗി സർക്കാർ അധികാരത്തിലേറുന്നത്. വൈകിട്ട് നാലിന് ലഖ്‌നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് ചടങ്ങ് നടക്കുകയെന്ന് പാർട്ടിയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ് നാഥ് സിങ്ങ്, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ തുടങ്ങിയവർ പങ്കെടുക്കും.
തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയാണ് യുപിയിൽ ബിജെപി രണ്ടാം തവണയും അധികാരത്തിലെത്തിയത്. 403 മണ്ഡലങ്ങളിൽ 255 എണ്ണത്തിൽ വിജയിച്ചു. ബിജെപിയുടെ സഖ്യകക്ഷികൾ പതിനെട്ട് സീറ്റും നേടി. സംസ്ഥാനത്ത് കഴിഞ്ഞ 37 വർഷത്തിനിടെ മുഴുവൻ കാലാവധി പൂർത്തിയാക്കി അധികാരത്തിൽ തിരിച്ചെത്തുന്ന ആദ്യ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്.















