ന്യൂഡല്‍ഹി: പ്രശസ്ത ഭരണഘടനാ വിദഗ്ദ്ധനും മുന്‍ ലോക്സഭാ സെക്രട്ടറി ജനറലുമായ ഡോ. സുഭാഷ് സി. കശ്യപ് (97) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികില്‍സയിലായിരുന്ന അദ്ദേഹം ന്യൂഡല്‍ഹി സൈനിക് ഫാമിലെ വസതിയിലായിരുന്നു അന്തരിച്ചതെന്ന് ലോക്സഭാ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഹൃദയസ്തംഭനമാണ് മരണകാരണം. ഭാര്യയും രണ്ട് ആണ്‍മക്കളും ഒരു മകളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
രാജ്യത്ത് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള നിയമപരമായ ചട്ടക്കൂട് തയ്യാറാക്കാന്‍ മുന്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്റെ അധ്യക്ഷതയില്‍ രൂപീകരിച്ച ഉന്നതതല സമിതിയിലെ അംഗമായിരുന്നു അദ്ദേഹം. നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുള്ള അദ്ദേഹം 1983 മുതല്‍ 1990 വരെ ലോക്സഭയുടെ സെക്രട്ടറി ജനറലായി സേവനമനുഷ്ഠിച്ചു. 37 വര്‍ഷത്തിലധികം നീണ്ടുനിന്ന തന്റെ പാര്‍ലമെന്ററി കരിയറില്‍, ജവഹര്‍ലാല്‍ നെഹ്റുവിന്റെ കാലത്തെ ഒന്നാം ലോക്സഭ മുതല്‍ ഒന്‍പതാം ലോക്സഭ വരെയുള്ള സഭകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കാനും സംഭാവനകള്‍ നല്‍കാനും അദ്ദേഹത്തിന് സാധിച്ചു.
1929-ല്‍ അന്നത്തെ യുണൈറ്റഡ് പ്രൊവിന്‍സിലെ (ഇപ്പോഴത്തെ ഉത്തര്‍പ്രദേശ്) ബിജ്നോറിലുള്ള ഛാദ്പൂരില്‍ ഒരു സ്വാതന്ത്ര്യസമര സേനാനികളുടെ കുടുംബത്തിലായിരുന്നു കശ്യപിന്റെ ജനനം. കൗമാരപ്രായത്തില്‍ തന്നെ അദ്ദേഹം ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവ പങ്കാളിയാവുകയും ബിജ്നോറിലും പിന്നീട് മീററ്റിലും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു. അലഹബാദ്, ന്യൂഡല്‍ഹി, വാഷിംഗ്ടണ്‍ ഡിസി, ലണ്ടന്‍, ജനീവ എന്നിവിടങ്ങളില്‍ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസവും പ്രൊഫഷണല്‍ പരിശീലനവും നേടിയത്.
പാര്‍ലമെന്റില്‍ ചേരുന്നതിന് മുന്‍പ് ഒരു മാധ്യമപ്രവര്‍ത്തകനായാണ് കശ്യപ് കരിയര്‍ ആരംഭിച്ചത്. അലഹബാദ് സര്‍വ്വകലാശാലയില്‍ അസിസ്റ്റന്റ് പ്രൊഫസറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. അലഹബാദ് ഹൈക്കോടതിയില്‍ അഭിഭാഷകനാകാനുള്ള നിയമപരിശീലനവും അദ്ദേഹം നേടിയിരുന്നു. പൊതുപ്രവര്‍ത്തനങ്ങള്‍ക്കും ഭരണഘടനാ പഠനങ്ങള്‍ക്കും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് രാജ്യം അദ്ദേഹത്തെ പത്മഭൂഷണ്‍ ബഹുമതി നല്‍കി ആദരിച്ചിട്ടുണ്ട്.
പാര്‍ലമെന്റില്‍ നിന്ന് സ്വമേധയാ വിരമിച്ച ശേഷം, പഞ്ചായത്തീരാജ് സ്ഥാപനങ്ങളുടെ നിയമങ്ങളില്‍ ഭാരത സര്‍ക്കാരിന്റെ ഓണററി ഭരണഘടനാ ഉപദേശകനായും അദ്ദേഹം പ്രവര്‍ത്തിച്ചു. അടല്‍ ബിഹാരി വാജ്പേയി സര്‍ക്കാരിന്റെ കാലത്ത് ‘ഭരണഘടനയുടെ പ്രവര്‍ത്തനം അവലോകനം ചെയ്യാനുള്ള ദേശീയ കമ്മീഷന്റെ’ ഡ്രാഫ്റ്റിംഗ് കമ്മിറ്റി അംഗമായും ചെയര്‍മാനായും അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു.
സുഭാഷ് സി. കശ്യപിന്റെ വിയോഗത്തില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു ദുഃഖം രേഖപ്പെടുത്തി. തന്റെ അറിവും ഉള്‍ക്കാഴ്ചയും കൊണ്ട് ഭരണഘടനാ പഠനത്തെയും പാര്‍ലമെന്ററി വ്യവസ്ഥയുടെ വികാസത്തെയും അദ്ദേഹം സമ്പന്നമാക്കിയെന്ന് എക്‌സ് പ്ലാറ്റ്ഫോമിലെ കുറിപ്പില്‍ രാഷ്‌ട്രപതി അനുസ്മരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ആരാധകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും അവര്‍ വ്യക്തമാക്കി. ഭരണഘടനാ വിദഗ്‌ദ്ധനും പ്രഗത്ഭനായ പണ്ഡിതനുമായിരുന്നു കശ്യപെന്ന് ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കശ്യപിന്റെ വിയോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയിലെ മുന്‍നിര ഭരണഘടനാ പണ്ഡിതന്മാരില്‍ ഒരാളായിരുന്നു ഡോ. സുഭാഷ് സി. കശ്യപെന്ന് പ്രധാനമന്ത്രി കുറിച്ചു. ‘പാര്‍ലമെന്ററി, ഭരണഘടനാ ചര്‍ച്ചകള്‍ക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ നമ്മുടെ സമൂഹത്തെ സമ്പന്നമാക്കി. ജനാധിപത്യ സ്ഥാപനങ്ങളെ ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ എഴുത്തുകളും പ്രതിബദ്ധതയും ശ്രദ്ധേയമായിരുന്നു,’ പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
സുഭാഷ് സി. കശ്യപിന്റെ വിയോഗം ഇന്ത്യന്‍ പാര്‍ലമെന്ററി ജനാധിപത്യത്തിനും ഭരണഘടനാ ചര്‍ച്ചകള്‍ക്കും പൊതുജീവിതത്തിനും നികത്താനാകാത്ത നഷ്ടമാണെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള അനുശോചിച്ചു.















