ബീജിംഗ്: ഇന്ത്യ-അമേരിക്ക പസഫിക്കിലെ നീക്കം നാറ്റോയേക്കാൾ അപകടമെന്ന മുന്നറിയിപ്പുമായി ചൈന. റഷ്യ യുക്രെയ്‌നെ ആക്രമിക്കുന്നതിന് പിന്നിൽ നാറ്റോയുടെ പ്രകോപനമാണെന്ന് ആവർത്തിക്കുന്ന ചൈന ഭയക്കുന്നത് ഇന്ത്യയ്‌ക്കായി അമേരിക്ക നൽകുന്ന പിന്തുണ. ചൈനയുടെ ഉപവിദേശകാര്യമന്ത്രി ലീ യൂചെംഗാണ് ഇന്ത്യ-അമേരിക്ക ബന്ധം അപകടമെന്ന് പരാമർശിച്ചത്.
സോവിയറ്റ് യൂണിയനെ പലതാക്കി ഛിന്നഭിന്നമാക്കിയത് നാറ്റോയാണ്. അവർ റഷ്യക്ക് വൻ ഭീഷണിയാണ്. യുക്രെയ്ൻ റഷ്യക്കായി നിലകൊള്ളേണ്ട രാജ്യമായിരുന്നുവെന്നും ബീജിംഗ് പ്രസ്താവനയിൽ പറയുന്നു. ഇതിനൊപ്പമാണ് പസഫിക്കിലെ നീക്കത്തെ ചൈന ഏറെ ഗുരതരമെന്ന് വിശേഷിപ്പിച്ചത്. തങ്ങളെ ലക്ഷ്യമിടുന്ന അമേരിക്ക ഇന്ത്യയുടെ കരുത്തിനെ ഉപയോഗിക്കുകയാണ്. പസഫിക്കിലെ സ്ഥിതി അമേരിക്ക യുദ്ധസമാനമാക്കുകയാണ്. ക്വാഡ് സഖ്യം നാറ്റോയേക്കാൾ ശക്തവും അപകടവുമാണെന്ന വിലയിരുത്തലും വിമർശനവുമാണ് ബീജിംഗ് നടത്തുന്നത്.
നാറ്റോ യൂറോപ്പിൽ ശക്തമാവുകയാണ്. യുക്രെയ്ൻ നേരിടുന്ന ദുരന്തം ഏവർക്കും പാഠമാണ്. റഷ്യക്കെതിരെ യുക്രെയ്‌നെ ആയുധമാക്കാൻ ശ്രമിച്ചതാണ് പുടിനെ പ്രകോപിപ്പിച്ചത്. നാറ്റോയുടെ കുതന്ത്രമാണ് റഷ്യ അക്രമത്തിലൂടെ ഇല്ലാതാക്കാൻ നോക്കുന്നത്. എന്നാൽ നിലവിലെ യുദ്ധം എത്രയും പെട്ടന്ന് തീരണമെന്ന് ആഗ്രഹിക്കുന്നു. തങ്ങൾക്ക് ഇരുരാജ്യങ്ങളും സുഹൃത്തുക്കളാണ് അതിനാൽ ചർച്ചകളിലൂടെ അടിയന്തിര സമാധാനം നടപ്പാകണമെന്നാണ് ആഗ്രഹമെന്നും ചൈനീസ് മന്ത്രി ലീ പറഞ്ഞു.
Comments