തിരുവനന്തപുരം : കേരളത്തിലെ ജനങ്ങൾ ഒന്നാകെ പ്രതിഷേധിക്കുന്നതിനിടയിലും സിൽവർ ലൈൻ പദ്ധതിയുടെ കല്ലിടൽ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കെ റെയിൽ എംഡി വി അജിത് കുമാർ. പ്രതിഷേധത്തിന്റെ പേരിൽ കല്ലിടൽ നിർത്തി വെക്കില്ലെന്നും തടസ്സം ഉണ്ടായാൽ അത് മാറ്റേണ്ട ചുമതല സർക്കാരിന്റേതാണെന്നും വി അജിത് കുമാർ പറഞ്ഞു.
ഇപ്പോൾ നടക്കുന്നത് ഭൂമി ഏറ്റെടുക്കലല്ല. സാമൂഹികാഘാത പഠനത്തിന് വേണ്ടിയാണ് കല്ലിടുന്നത്. ആരുടേയും ഭൂമി ഈ ഘട്ടത്തിൽ ഏറ്റെടുക്കില്ല. പ്രതിഷേധക്കാർ കല്ല് പിഴുത് മാറ്റിയാൽ പുതിയ കല്ലിടും. ഇത് ഏകദേശം രണ്ട് മാസം കൊണ്ട് പൂർത്തിയാക്കാൻ സാധിക്കും. സമൂഹികാഘാത പഠനം മൂന്ന് മാസം കൊണ്ട് പൂർത്തിയാക്കും. പക്ഷേ, തടസങ്ങളുണ്ടായാൽ അതിനനുസരിച്ച് താമസം വരുമെന്നും കെ റെയിൽ എംഡി പറഞ്ഞു.
കേരള സർക്കാരിന്റെ എല്ലാ പദ്ധതികൾക്കും കല്ലിടുന്നുണ്ട്. തത്വത്തിൽ അനുമതി കിട്ടിയ എല്ലാ പദ്ധതികൾക്കും ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാമെന്ന് കേന്ദ്ര സർക്കാർ നയം വ്യക്തമാക്കുന്നു. എന്നാൽ പദ്ധതിക്ക് എന്തുകൊണ്ട് കേന്ദ്രം അനുമതി നൽകിയിട്ടില്ലെന്ന് പറയാൻ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments