തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കഴിയുന്ന മലയാളികളുടെ കണക്കുകൾ സൂക്ഷിക്കാതെ സംസ്ഥാന സർക്കാരും നോർക്കാ റൂട്ട്‌സും. ഇന്ത്യയിൽ നിന്നുള്ള 773 പേർ സൗദി ജയിലിൽ കഴിയുന്നുണ്ടെന്ന കണക്ക് സൗദി അറേബ്യൻ എംബസി നൽകുമ്പോഴും മലയാളികളുടെ കണക്കുകൾ നോർക്കയിൽ ഇല്ല.
70 തോളം ജീവനക്കാർക്കായി ലക്ഷങ്ങൾ ശമ്പളയിനത്തിൽ നൽകുമ്പോഴാണ് ഇത്തരം അഴിമതി നടക്കുന്നത്. പ്രവാസി മലയാളികളുടെ ക്ഷേമത്തിനും പുനരധിവാസ പ്രവർത്തനങ്ങൾക്കുമായി സംസ്ഥാന പ്രവാസിവകുപ്പിന് കീഴിൽ ആരംഭിച്ച നോർക്ക റൂട്ട്‌സിനെതിരെ വ്യാപകമായ പരാതികളാണുയരുന്നത്. പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്തുകയെന്ന പ്രവർത്തനം മാത്രമാണ് നോർക്ക ചെയ്യുന്നത്.
രജിസ്‌ട്രേഷൻ പൂർത്തിയായി കഴിഞ്ഞാൽ ഒന്നിലും തുടർനടപടികളില്ല. മുഖ്യമന്ത്രിയടക്കം പ്രഖ്യാപിച്ച പദ്ധതികളൊന്നും നടപ്പാക്കുന്നില്ല. കൊറോണ മഹാമാരിയെ തുടർന്ന് ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയ പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുമെന്ന സംസ്ഥാന സർക്കാറിന്റെ പ്രഖ്യാപനം പാലിക്കപ്പെട്ടിട്ടില്ല. ധനസഹായം ലഭിക്കുന്നതിന് നോർക്കയിൽ രജിസ്റ്റർ ചെയ്ത് പ്രവാസികൾ കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്ന് കഴിഞ്ഞു.
യെമൻ പൗരന്റെ മരണവുമായി ബന്ധപ്പെട്ട പാലക്കാട് സ്വദേശിനി നിമിഷ പ്രിയ യമനിൽ വധശിക്ഷ വിധിക്കപ്പെട്ട് കഴിയുന്നതിനിടെയാണ് നോർക്കയിലേക്ക് വിവിരാവകാശം നൽകുന്നത്. സംസ്ഥാനത്ത് നിന്നും ജോലിക്കും വിദ്യാഭ്യാസത്തിനായും മറ്റും പോകുകയും വിവിധ കേസുകളിൽപ്പെട്ട് വിദേശത്തെ ജയിലുകളിൽ ശിക്ഷ അനുഭവിക്കുന്നവരുടെ കണക്കുകളാണ് നോർക്കയോട് ആവശ്യപ്പെട്ടത്. എന്നാൽ ഇത്തരത്തിലുള്ള ഒരു കണക്കും ഇല്ലെന്നതാണ് നോർക്ക നൽകിയ മറുപടി.
സൗദി എംബസി ഉൾപ്പടെ അവരുടെ രാജ്യത്തെ ജയിലുകളിലുള്ള ഇന്ത്യക്കാരുടെ കണക്കുകൾ സൂക്ഷിക്കുന്നുണ്ട്. ഇവിടെയാണ് 76 ഓളം ജീവനക്കാരുള്ള നോർക്ക റൂട്ട്‌സും സംസ്ഥാന ആഭ്യന്തര വകുപ്പും ഇതിൽ അലംഭാവം തുടരുന്നത്. ലക്ഷങ്ങൾ ശമ്പളം പറ്റുന്ന ജീവനക്കാരുണ്ടായിട്ടും മതിയായ രേഖകൾ നോർക്കയിൽ ഇല്ല. ഈ കണക്കുകൾ കൃത്യമായി സൂക്ഷിച്ചാൽ മാത്രമെ ഇവരുടെ മോചനം ഉൾപ്പടെ സാധ്യമാകുയെന്നിരിക്കെയാണ് മലയാളികളുടെ കണക്ക് ശേഖരണത്തിൽ സർക്കാരിന്റെ മെല്ലെപ്പോക്ക്.
Comments