കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭൂം ജില്ലയിൽ ഒൻപത് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ 23 പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. അക്രമത്തിൽ പങ്കെടുത്തുവെന്നാരോപിച്ചാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. രണ്ട് വ്യത്യസ്ത കേസുകളിലായാണ് 23 പേരും പിടിയിലായിരിക്കുന്നത്. കേസുകൾ അന്വേഷിക്കുന്നതിനായി സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. അക്രമസംഭവങ്ങൾ തടയുന്നതിൽ വീഴ്ച വരുത്തിയെന്നാരോപിച്ച് രണ്ട് പോലീസ് ഉദ്യോഗസ്ഥരേയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.
ബർഷാൽ ഗ്രാമപഞ്ചായത്ത് ഡെപ്യൂട്ടി ചീഫ് കൂടിയായ തൃണമൂൽ നേതാവായ ഭദു ഷെയ്ഖ് ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു. പാർട്ടിയിൽ തന്നെ ഉൾപ്പെട്ടവർ തന്നെയാണ് ഇയാളെ കൊലപ്പെടുത്തിയത്. പെട്രോൾ ബോംബ് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അർദ്ധരാത്രി വീടുകൾക്ക് തീവെച്ചത്.അതേ ഗ്രാമത്തിൽ ഒരു വീടിന് തീയിട്ടാണ് എട്ട് പേരെ കൊന്നത്. ആദ്യത്തെ സംഭവത്തിൽ ഒരാളേയും, രണ്ടാമത്തെ സംഭവത്തിൽ 22 പേരേയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തൃണമൂൽ ഗുണ്ടകൾ തമ്മിലുള്ള പ്രശ്‌നമാണിതെന്ന് പോലീസ് പറയുന്നു.
രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് ഭദു ഷെയ്ഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. രാഷ്‌ട്രീയ കൊലപാതകമല്ലെന്നും പശ്ചിമബംഗാൾ ഡയറക്ടർ ജനറൽ മനോജ് മാളവ്യ പറയുന്നു. പ്രദേശത്ത് ഇപ്പോളും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ടെന്നാണ് വിവരം. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി തൃണമൂൽ കോൺഗ്രസും ബിജെപിയും രണ്ട് വ്യത്യസ്ത സംഘങ്ങളെ സ്ഥലത്തേക്ക് അയച്ചിട്ടുണ്ട്.
Comments