കാബൂൾ: പാകിസ്താൻ അതിർത്തികളിലേയ്‌ക്ക് കരസേനാ വിഭാഗത്തെ നിയോഗിച്ച് താലിബാൻ. നിലവിൽ വേലികെട്ടി തിരിച്ച് പാകിസ്താൻ സംരക്ഷിച്ചിരിക്കുന്ന മേഖലകളിലാണ് താലിബാൻ തങ്ങളുടെ സുരക്ഷ ഉറപ്പാക്കിയത്. ഡ്യൂറന്റ് ലൈൻ എന്ന അതിർത്തി കെട്ടിയടക്കുന്നതുമായി ബന്ധപ്പെട്ട് ഇടഞ്ഞുനിൽക്കുന്ന പശ്ചാത്തലത്തിൽ പാക് അധിനിവേശം തടയുക തന്നെയാണ് താലിബാന്റെ ലക്ഷ്യം. എന്നാൽ പാക് അതിർത്തിയിലൂടെ നുഴഞ്ഞുകയറലാണ് താലിബാൻ ഭീകരരുടെ ലക്ഷ്യമെന്നാണ് പാകിസ്താൻ ആരോപിക്കുന്നത്.
കുനാർ പ്രവിശ്യയിലെ അസ്മാർ, നാരി അതിർത്തി മേഖലകളിലാണ് താലിബാൻ സൈന്യത്തെ വിന്യസിച്ചിരിക്കുന്നത്. കാബൂൾ താലിബാൻ പിടിച്ചശേഷം സൈനിക മേധാവിത്വം കാണിക്കാൻ പാകിസ്താൻ പലതവണ ശ്രമിച്ചിരുന്നു. ഇതിനെതിരെ താലിബാൻ പലതവണ രംഗത്തെത്തിയിരുന്നു. താലിബാന്റെ സേനയും പാക് ബോർഡർ ഫോഴ്‌സും നേർക്കുനേർ വന്ന പല സന്ദർഭങ്ങളും ഇനിയും വർദ്ധിക്കാനാണ് സാദ്ധ്യത.
ഈ മാസം ആദ്യമേ തന്നെ താലിബാൻ സേന അതിർത്തിയിൽ ഡ്യൂറന്റ് ലൈൻ മേഖലയിൽ സൈനിക അഭ്യാസം നടത്തിയത് പാകിസ്താനെ പ്രകോപിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് കാബൂളിലെത്തി പാക്‌സൈനിക ഉദ്യോഗസ്ഥർ ചർച്ച നടത്തുകയും ചെയ്തു. ഇതിനിടെ താലിബാൻ സൈന്യമാണ് അതിർത്തികടക്കുന്നതെന്ന ആരോപമാണ് പാക് സൈനികർ ഉയർത്തുന്നത്.
താലിബാൻ അതിർത്തിയിൽ പ്രകോപനം സൃഷ്ടിക്കാൻ തുടങ്ങിയതോടെ പാകിസ്താൻ മൂന്നു തരത്തിൽ സമ്മർദ്ദത്തിലാവുകയാണ്. പാകിസ്താന് അകത്തുള്ള ഭീകരസംഘടനയായ തെഹരീക് ഇ താലിബാൻ പാകിസ്താൻ നടത്തുന്ന ആക്രമണത്തിന് പിന്നാലെ ബലൂചി സ്താനിലും പാക് സൈന്യത്തിനെതിരെ പ്രാദേശിക സേനകളുടെ ആക്രമണം തുടരുകയാണ്. 2021ൽ മാത്രം ഭീകരാക്രമണം 50 ശതമാനത്തോളം വർദ്ധിച്ചതായാണ് പാക് ആഭ്യന്തര വകുപ്പ് പറയുന്നത്.
Comments