വിഴിഞ്ഞം: ഹോം സ്റ്റേ പുതുക്കാൻ കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓഫീസ് സെക്ഷൻ ക്ലർക്ക് വിജിലൻസ് പിടിയിൽ. കോട്ടുകാൽ ഗ്രാമപഞ്ചായത്ത് സെക്ഷൻ ക്ലർക്ക് എം.ശ്രീകുമാറാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായത്. കല്ലിയൂർ സ്വദ്ദേശിയായ സുരേഷ് എന്നയാൾ വിഴിഞ്ഞം ആഴിമല ഭാഗത്ത് ചന്ദ്രൻ എന്ന ആളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിന്റെ രണ്ടു നിലകൾ വാടകയ്ക്ക് എടുത്ത് ഹോം സ്റ്റേ തുടങ്ങുന്നതിലേയ്ക്ക് കോട്ടുകാൽ പഞ്ചായത്ത് ഓഫീസിൽ നിന്നും 2019-ൽ ലൈസൻസ് വാങ്ങിയിരുന്നു. എന്നാൽ കൊറോണ കാലമായിരുന്നതിനാൽ ഹോം സ്റ്റേ ആരംഭിക്കാൻ സാധിച്ചില്ല.
ഇതിന്റെ ലൈസൻസ് പുതുക്കുന്നതിന് ആവശ്യപ്പെട്ട കൈക്കൂലിയുടെ ആദ്യ ഗഡു തുക വാങ്ങിയതിന് പിന്നാലെയാണ് ശ്രീകുമാറിനെ വിജിലൻസ് പിടികൂടിയത്. പരിശോധനയ്ക്ക് എത്തിയ ശ്രീകുമാർ 25,000 രൂപയാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 10,000 രൂപ ഉടൻ നൽകണമെന്നും അറിയിച്ചു. സുരേഷ് ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ 12 മണിയോടെ കോട്ടുകാൽ ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം പരാതിക്കാരന്റെ കാറിൽ വച്ച് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ശ്രീകുമാറിനെ പിടികൂടിയത്.
Comments