തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ച അർദ്ധരാത്രി മുതൽ ആരംഭിച്ച അനിശ്ചിതകാല സ്വകാര്യ ബസ് സമരം രണ്ടാം ദിവസത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. നിരക്ക് വർദ്ധനവ് ആവശ്യപ്പെട്ട് എണ്ണായിരത്തോളം ബസുകളാണ് സംസ്ഥാനത്ത് പണിമുടക്കുന്നത്.
അതേസമയം, ബസ് ഉടമകളെ ഇതുവരെ സർക്കാർ ചർച്ചയ്‌ക്ക് വിളിച്ചിട്ടില്ല. സർക്കാരിന്റെ തീരുമാനം വൈകിയാൽ സമരം ശക്തമാക്കുമെന്ന് ബസ് ഉടമ സംയുക്ത സമിതി ജനറൽ കൺവീനർ ടി.ഗോപിനാഥ് പറഞ്ഞു. എന്നാൽ. ബസ് ഉടമകളുടെ സമർദ്ദത്തിലൂടെ ചാർജ് വർദ്ധിപ്പിച്ചെന്ന് വരുത്തി തീർക്കാനാണ് ഇപ്പോൾ നടക്കുന്ന ബസ് സമരമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. ചാർജ് വർദ്ധന പ്രഖ്യാപിച്ചിരിക്കെ സമരം അനാവശ്യമാണെന്നും മന്ത്രി വ്യക്തമാക്കി.
ഇന്നലെ തിരുവനന്തപുരം ജില്ലയിൽ മാത്രമാണ് ചില സ്വകാര്യ ബസുകൾ സർവ്വീസിന് ഇറങ്ങിയത്. സമരത്തെ തുടർന്ന് വിദ്യാർത്ഥികളടക്കം നിരവധി പൊതുജനങ്ങളാണ് വലഞ്ഞത്. സ്വകാര്യ ബസ് സമരത്തെ തുടർന്ന് കെഎസ്ആർടിസി അധികം സർവ്വീസ് നടത്തുമെന്ന് അറിയിച്ചിരുന്നു. എന്നാൽ, അപൂർവം ചിലയിടങ്ങളിൽ മാത്രമാണ് കെഎസ്ആർടിസി അധിക സർവീസ് നടത്തിയത്. എറണാകുളം, കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ കെഎസ്ആർടിസിയുടെ അധിക സർവ്വീസ് ഇല്ലായിരുന്നു. ആവശ്യത്തിന് ജീവനക്കാരും ബസുകളും ഇല്ലാത്തതിനാലാണെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം.
Comments