കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ ഗുണ്ടകൾ തമ്മിലുണ്ടായ സംഘർഷത്തിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ ചർച്ച ആവശ്യപ്പെട്ട ബിജെപി എംഎൽഎമാരെ ആക്രമിച്ച് ഭരണകക്ഷി എംഎൽഎമാർ. ബിർഭൂം ആക്രമണത്തെക്കുറിച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യം ഉയർത്തിയ എംഎൽഎമാരെയാണ് തൃണമൂൽ എംഎൽഎമാർ ആക്രമിച്ചത്.
ആക്രമണത്തിൽ വനിതകൾ ഉൾപ്പടെ8 ബിജെപി അംഗങ്ങൾക്ക് പരിക്കേറ്റു.ബിജെപി എംഎൽഎ മനോജ് ടിഗ്ഗയുടെ വസ്ത്രങ്ങൾ തൃണമൂൽ എംഎൽമാർ വലിച്ച് കീറിയതായും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി ആരോപിച്ചു.
ആക്രമണത്തിൽ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് അടക്കം നാല് എംഎൽഎമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തു. ഈ വർഷം മുഴുവൻ സസ്‌പെൻഷൻ ബാധകമാണെന്നാണ് റിപ്പോർട്ട്. ബിർഭൂം ആക്രമണത്തിൽ സിബിഐ അന്വേഷണത്തിന് കൽക്കട്ട ഹൈക്കോടതി കഴിഞ്ഞ ദിവസം ഉത്തരിവിട്ടിരുന്നു.പോലീസ് സമർപ്പിച്ച കേസ് ഡയറി പരിശോധിച്ചതിനെ തുടർന്നാണ് കോടതിയുടെ ഉത്തരവ്. ഏപ്രിൽ ഏഴിന് മുൻപ് അന്വേഷണ പുരോഗതി റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകിയിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ബീർഭും ജില്ലയിലെ രാംപൂർഹട്ടിൽ ആക്രമണം നടന്നത്. അക്രമികൾ അർദ്ധരാത്രി എത്തി പ്രദേശത്തെ 12 ഓളം വീടുകൾക്ക് തീവെയ്‌ക്കുകയായിരുന്നു. ആക്രമണത്തിൽ രണ്ട് കുട്ടികൾ അടക്കം എട്ട് പേരാണ് കൊല്ലപ്പെട്ടത്. ഇത് രാഷ്‌ട്രീയ കൊലപാതകമാണെന്നാണ് വിലയിരുത്തൽ.
സംഭവം നടക്കുന്നതിന് ഒരു ദിവസം മുൻപ് പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകനെ പെട്രോൾ ബോംബ് എറിഞ്ഞ് കൊലപ്പെടുത്തിയിരുന്നു. ഇതിൽ പ്രതിഷേധിച്ച് തൃണമൂൽ ഗുണ്ടകളാണ് ആക്രമണം നടത്തിയത് എന്ന ആരോപണങ്ങളാണ് ഉയരുന്നത്. തൃണമൂൽ അക്രമികൾ ചേരി തിരിഞ്ഞ് ആക്രമിച്ചതാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
Comments