കാസർകോട്: അടുത്ത കാലത്തൊന്നും ഒരു മരണവും ഇത്രമേൽ ഉള്ള് പൊള്ളിച്ചിട്ടില്ല. ശ്രുതി അത്രയ്‌ക്ക് തൊട്ടാവാടിയൊന്നുമായിരുന്നില്ല. ഞാൻ അറിയുന്ന ശ്രുതി ‘ബോൾഡ്’ ആയിരുന്നു. ബാംഗ്ലൂർ റോയിട്ടറിലെ വനിത റിപ്പോർട്ടർ കാസർകോട് പെരിയ സ്വദേശിനി ശ്രുതിയുടെ ആത്മഹത്യയെക്കുറിച്ച് പ്രമുഖ പത്രപ്രവർത്തകൻ റഹ്മാൻ തായലങ്ങാടിയുടെ വാക്കുകളാണിത്. ശ്രുതിയെ അറിയുന്നവരൊക്കെ പറയുന്നതും ഇതാണ്.
എന്നിട്ടും ശ്രുതി ഒരുമുഴം കയറിൽ ജീവൻ അവസാനിപ്പിച്ചു. ഒരിക്കൽ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതാണ് ശ്രുതി. ഭർത്താവ് തലയണകൊണ്ട് മുഖത്തമർത്തി കൊലപ്പെടുത്താനുള്ള ശ്രമം ഫ്‌ലാറ്റിലെ സുരക്ഷാജീവനക്കാരൻ കണ്ടതിനെ തുടർന്ന് രക്ഷപ്പെടുത്തുകയായിരുന്നു. ശ്രുതിയുടെ ആത്മഹത്യാകുറിപ്പിൽ ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങൾ അക്കമിട്ട് പറയുന്നുണ്ട്.
നാലുവർഷം മുൻപാണ് ശ്രുതിയും കണ്ണൂർ തളിപ്പറമ്പ് സ്വദേശിയുമായി വിഹാഹം നടക്കുന്നത്. ഇയാൾ ബാംഗ്ലൂരിലെ ഐടി ജീവനക്കാരനായിരുന്നു. വർഷങ്ങൾ നീണ്ട പീഡനത്തിനൊടുവിലാണ് ശ്രുതി മരിക്കുന്നത്. ഭർത്താവ് ശ്രുതിയുടെ പണത്തിൽ മാത്രമായിരുന്നു നോട്ടമുണ്ടായിരുന്നത്. ഒരിക്കൽ ഡൈവോഴ്‌സിന്റെ വക്കിലെത്തിയ ദാമ്പത്യം വീട്ടുകാരും ബന്ധുക്കളും ഇടപെട്ട് കൂട്ടിയോജിപ്പിച്ചതാണ്. അന്ന് വിവാഹമോചനം നടന്നിരുന്നുവെങ്കിൽ അവളുടെ ജീവനെങ്കിലും ബാക്കിയായേനെ.
അവളുടെ മരണം വീട്ടുകാർക്കും സഹപ്രവർത്തകർക്കും മാത്രമല്ല ഒരുനാടിനു തന്നെ നൊമ്പരമായി. കാസർകോട്ടെ സാംസ്‌കാരിപ്രവർത്തകനായ നാരായണൻ മാഷുടെ മകൾ ഒരുമുഴം കയറിൽ ജീവിതം അവസാനിപ്പിക്കേണ്ടവളായിരുന്നില്ല, അതിനാൽ അവളുടെ മരണത്തിന് ഉത്തരവാദികളായവർക്ക് കടുത്ത ശിക്ഷവാങ്ങിക്കൊടുക്കാൻ നാട് ഒരുമിക്കുകയാണ്. ഇതിനായി 2022 ഏപ്രിൽ രണ്ട് ശനിയാഴ്ച നാലുമണിക്ക് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഈ ഒത്തുചേരലിൽ ഒരു ആക്ഷൻ കമ്മിറ്റി ഉണ്ടാക്കാനാണ് തീരുമാനം.
കാസർകോട്ടെ പ്രമുഖപത്രപ്രവർത്തകൻ റഹ്മാൻ തായലങ്ങാടിയുടെ എഫ്ബികുറിപ്പ് ശ്രുതിയുടെ മരണത്തിലേക്കും നാടിന്റെ നൊമ്പരത്തിലേക്കും വെളിച്ചം പകരുകയാണ്.
എഫ്ബിയുടെ പൂർണരൂപം:
അടുത്ത കാലത്തൊന്നും ഒരു മരണവും ഇത്രമേൽ ഉള്ള് പൊള്ളിച്ചിട്ടില്ല. ശ്രുതി അത്രയ്‌ക്ക് തൊട്ടാവാടിയൊന്നുമായിരുന്നില്ല. ഞാൻ അറിയുന്ന ശ്രുതി ‘ബോൾഡ്’ ആയിരുന്നു. നല്ല ന്യൂസ് സെൻസും നിരീക്ഷണ പാടവവും ഉള്ള, ആർജ്ജവമുള്ള പത്രപ്രവർത്തകയായിരുന്നു.
ആഗോള തലത്തിൽ അറിയപ്പെടുന്ന പ്രശസ്തമായ ‘റോയിട്ടർ’ ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടറായ ശ്രുതിക്ക് ചെറിയ മാനസിക സമ്മർദ്ദങ്ങളെയൊക്കെ അതിജീവിക്കാനുള്ള കരുത്തുണ്ടായിരുന്നു.
ബാംഗ്ലൂർ പോലൊരു വലിയ നഗരത്തിൽ പ്രൊഫഷണലായി സ്വന്തം കാലിൽ ഉറച്ചു നിൽക്കുന്ന ഒരു പെൺകുട്ടി സ്വന്തം ജീവിതംതന്നെ എറിഞ്ഞു തകർക്കാൻ തീരുമാനിക്കണമെങ്കിൽ ആ കുട്ടി അനുഭവിച്ച മാനസികസമ്മർദ്ദവും പീഡനവും വളരെ വലുതായിരിക്കണം.
ഇത് വെറുമൊരു ദാമ്പത്യ ജീവിതത്തിലെ താളപ്പിഴകൾ മാത്രമായിരുന്നില്ല;
ആ കുട്ടി അത്രയ്‌ക്ക് അനുഭവിച്ചിട്ടുണ്ടാകണം -കഴുത്തിലൊരു കുരുക്കു മാത്രം രക്ഷ എന്നിടത്തോളം.
ശ്രുതിയുടെ ആത്മഹത്യാ കുറിപ്പിൽ മനസ്സ് നുറുക്കുന്ന ചില വരികളുണ്ട് . അതിൽ അനുഭവിച്ച പീഡനങ്ങൾ അക്കമിട്ടു പറയുന്നുണ്ട് .ആരാണ് ഈ കൊടുംക്രൂരത കാണിച്ചതെന്ന് വ്യക്തമായി പറയുന്നുണ്ട് .
അത് ഇവിടെ പകർത്തുന്നില്ല.
പണ്ടൊക്കെ നാരായണൻ പേരിയ മാഷെ വിളിക്കുമ്പോൾ ശ്രുതിയാണ് ഫോൺ എടുക്കുക. ‘അച്ഛാ, റഹ് മാൻച്ച…’എന്ന ആ നീട്ടിയുള്ള വിളി ഇനിയുണ്ടാവില്ല.
ശ്രുതിയെ മരണത്തിന്റെ കുരുക്കിലേക്ക് കൊണ്ടുപോയവർക്ക് കടുത്ത ശിക്ഷ തന്നെ കിട്ടിയിരിക്കണം .
ഇനി മറ്റൊരു ശ്രുതി ഇവിടെ ഉണ്ടാകാൻ പാടില്ല .
അതിന് വേദനയും ദുഃഖവും മനസ്സിലും വാക്കുകളിലും മാത്രമൊതുക്കിയാൽ പോര .
കുറ്റവാളികൾക്കെതിരെ ശക്തമായ ‘ആക്ഷൻ’ ഉണ്ടാകണമെങ്കിൽ നിലവിളിക്കാവുന്നിടത്തോളം ശബ്ദത്തിൽ പ്രതികരിക്കുകതന്നെ വേണം.
കാസർകോട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ, സാമൂഹ്യ, സാംസ്‌കാരിക, സാഹിത്യ, പത്രപ്രവർത്തന മേഖലകളിൽ പ്രവർത്തിക്കുന്നവരും സർവ്വകക്ഷി രാഷ്‌ട്രീയ പ്രവർത്തകരും ഈയൊരു പ്രതികരണത്തിനായി ഒത്തുകൂടുന്നു.
ശ്രുതിയെ മരണത്തിലെത്തിച്ച വർക്ക് മാപ്പില്ലഎന്ന് പറയാൻ .
ഇനിയൊരു ശ്രുതി ഉണ്ടാകരുതെന്ന് പറയാൻ.
2022 ഏപ്രിൽ രണ്ട് ശനിയാഴ്ച 4 മണിക്ക് കാസർകോട് മുൻസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന ഈ ഒത്തുചേരലിൽ ഒരു ആക്ഷൻ കമ്മിറ്റി ഉണ്ടാകണം.
ഇതിൽ നമ്മൾ ഓരോരുത്തരുടെയും ഐക്യദാർഢ്യ ത്തിന്റെ ഒപ്പുണ്ടാവണ്ടേ ?
തീർച്ചയായും ഉണ്ടാകണം.
Comments