ന്യൂഡൽഹി: രാഷ്‌ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഏപ്രിൽ മൂന്നിന് കശ്മീരിലെ ഹിന്ദു സമൂഹത്തെ അഭിസംബോധന ചെയ്യും. നവ്‌റേ ആഘോഷങ്ങളുടെ ഭാഗമായി വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം കശ്മീരി ഹിന്ദുക്കളെ അഭിസംബോധന ചെയ്യുക.
നവ്‌റേ ആഘോഷത്തിന്റെ ഭാഗമായി സഞ്ജീവനി ശ്രദ്ധ കേന്ദ്ര (എസ്എസ്‌കെ ) ജമ്മുവിൽ ത്രിദിന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. ഏപ്രിൽ ഒന്ന് മുതൽ മൂന്ന് വരെയാണ് ആഘോഷ പരിപാടി. നവ്‌റേ ആഘോഷവേളയിൽ കശ്മീരി സമാജം അവരുടെ ജന്മനാട്ടിലേക്ക് തിരിച്ച് വരുമെന്ന് പ്രതിജ്ഞയെടുക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് എസ്എസ്‌കെ പ്രതിനിധികൾ അറിയിച്ചു.
നവ്‌റേ ആഘോഷവേളയിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി എസ്എസ്‌കെ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുണ്ട്. സെമിനാറുകൾ, ക്വിസ് മത്സരങ്ങൾ തുടങ്ങി കുട്ടികൾക്ക് പ്രത്യേക പരിപാടികളും നടത്തുന്നത് പതിവാണ്. ഏപ്രിൽ രണ്ടിന് പുതുവർഷത്തിന്റെ ആദ്യ ദിനമായാണ് നവ്‌റേ ആഘോഷിക്കുന്നവർ കണക്കാക്കുന്നത്.
പുതിയ വർഷം എന്ന് അർത്ഥം വരുന്ന ‘നവവർഷ’ എന്ന സംസ്‌കൃത പദത്തിൽ നിന്നാണ് നവ്‌റേ എന്ന വാക്കുണ്ടായതെന്ന് പറയപ്പെടുന്നു. നവ്‌റേ ആഘോഷവേളയിൽ ശാരിക എന്ന ദേവീ സങ്കൽപ്പത്തേയാണ് കശ്മീരി ഹിന്ദുക്കൾ ആരാധിക്കുക. പ്രത്യേക പൂജകളും ആരാധന ക്രമങ്ങളും ഈ വേളയിൽ നടക്കാറുണ്ട്.
വിവേക് അഗ്നിഹോത്രിയുടെ ദി കശ്മീർ ഫയൽസ് എന്ന ചിത്രത്തിലൂടെ കശ്മീരി ഹിന്ദുക്കൾക്കെതിരെ 90 കളിൽ നടന്ന വംശഹത്യ രാജ്യത്ത് വലിയ ചർച്ചയായതിനിടെയാണ് ഇക്കുറി നവ്‌റെ ആഘോഷങ്ങൾ നടക്കുന്നത്. മൂടിവെയ്‌ക്കപ്പെട്ടിരുന്ന സത്യങ്ങൾ പുറംലോകം അറിഞ്ഞതോടെ കശ്മീരി ഹിന്ദുക്കൾക്ക് വലിയ പിന്തുണയാണ് വിവിധ കോണുകളിൽ നിന്ന് ലഭിക്കുന്നത്. അവരുടെ കശ്മീരിലെ നഷ്ടപ്പെട്ട അവകാശങ്ങൾ പുനഃസ്ഥാപിച്ച് നൽകണമെന്ന് ഇതിനോടകം പല പ്രമുഖരും ആവശ്യപ്പെട്ടുകഴിഞ്ഞു. അതുകൊണ്ടു തന്നെ ഇക്കുറി നവ്‌റെ ആഘോഷങ്ങൾക്ക് മുൻവർഷത്തേതിലും മധുരമേറുമെന്ന പ്രതീക്ഷയിലാണ് കശ്മീരിലെ ഹിന്ദുസമൂഹം.
Comments