ഇസ്ലാമാബാദ്: രാജ്യത്തെ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥ പാകിസ്താന്റെ സാമ്പത്തിക മേഖലയിലും കടുത്ത വെല്ലുവിളിയാകുന്നു. പാകിസ്താനി രൂപയ്‌ക്ക് വൻ ഇടിവാണ് നേരിടുന്നത്. രൂപയുടെ മൂല്യത്തകർച്ചയിൽ സാമ്പത്തിക പ്രതിസന്ധിയിലായ ശ്രീലങ്കയുടെ വഴിയിലാണോ പാകിസ്താനുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധർ ഉയർത്തുന്നത്.
ഡോളറിനെ അപേക്ഷിച്ച് പാകിസ്താനി രൂപ 183.48 നാണ് ക്ലോസ് ചെയ്തതെന്ന് ജിയോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ചരിത്രത്തിലാദ്യമായിട്ടാണ് പാകിസ്താനി രൂപയുടെ മൂല്യം 183 ലേക്ക് ഇടിയുന്നത്. രാജ്യത്തെ രാഷ്‌ട്രീയ അനിശ്ചിതാവസ്ഥയും ദുർബ്ബലമായിക്കൊണ്ടിരിക്കുന്ന സാമ്പത്തികാവസ്ഥയുമാണ് കറൻസിയുടെ മൂല്യത്തകർച്ചയ്‌ക്ക് കാരണമാകുന്നത്. ഇമ്രാൻ ഖാൻ സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാർലമെന്റിന്റെ പരിഗണനയിലാണ്. ഇതിനിടയിലാണ് ഗുരുതരമായ സാമ്പത്തിക വെല്ലുവിളിയും രാജ്യം അഭിമുഖീകരിക്കുന്നത്.
നടപ്പുസാമ്പത്തിക വർഷത്തിൽ ഡോളറിനെ അപേക്ഷിച്ച് പാകിസ്താനി കറൻസിയുടെ മൂല്യത്തിൽ 25 രൂപയുടെ ഇടിവ് ഇതുവരെ നേരിട്ടിട്ടുണ്ട്. മാർച്ചിൽ മാത്രം രൂപയുടെ മൂല്യം 3.38 ശതമാനമാണ് ഇടിഞ്ഞത്.
2021 മെയിലാണ് ഏറ്റവുമൊടുവിൽ പാകിസ്താനി കറൻസിക്ക് മികച്ച മൂല്യം രേഖപ്പെടുത്തിയത്. 152.27 ആയിരുന്നു അന്നത്തെ നിരക്ക്. ഇതിനെ അപേക്ഷിച്ച് ഇതുവരെ നേരിട്ടത് 20.49 ശതമാനത്തിന്റെ ഇടിവാണ്. കഴിഞ്ഞ 11 മാസങ്ങളിൽ ഒരിക്കൽ പോലും പാകിസ്താനി കറൻസി തിരിച്ചുവരവ് നടത്തിയിട്ടില്ലെന്നും സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ശ്രീലങ്ക നേരിട്ട സമാനമായ പ്രതിസന്ധിയിലേക്കാണ് പാകിസ്താനും പോകുന്നത്. കറൻസിയുടെ മൂല്യം ഇടിഞ്ഞതിനാൽ ഇറക്കുമതിക്കായി കൂടുതൽ തുക ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഇതാണ് കറൻസിയുടെ സമ്മർദ്ദത്തിന് പ്രധാന കാരണമാകുന്നതും.















