പരസ്പരം പോരടിക്കുന്ന ജനത, ഇന്ധനത്തിനും അവശ്യസാധനങ്ങൾക്കും വേണ്ടിയുള്ള നീണ്ട ക്യൂ, ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ. ശ്രീലങ്കയിലേക്ക് നോക്കുന്ന നമ്മൾ കാണുന്ന കാഴ്ചകൾ ഇതെല്ലാമാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന ശ്രീലങ്ക മറ്റൊരു സൊമാലിയയെ ഓർമ്മിപ്പിക്കുന്നു. പ്രതിസന്ധി- പ്രതിഷേധ ചൂടിൽ കത്തിയമരുന്ന ശ്രീലങ്കയ്‌ക്ക് യഥാർത്ഥത്തിൽ എന്താണ് സംഭവിച്ചത് ?
ശ്രീലങ്കയിൽ നിലവിൽ നേരിട്ടുന്ന സാമ്പത്തിക പ്രതിസന്ധി പെട്ടെന്നുണ്ടായ പ്രതിഭാസമല്ലെന്നാണ് സാമ്പത്തികവിദഗ്ധർ അഭിപ്രായപ്പെടുന്നത്. ദശകങ്ങൾക്ക് മുൻപുതന്നെ ഇതിനായുള്ള യാത്ര സിംഹള രാജ്യം ആരംഭിച്ചുകഴിഞ്ഞിരുന്നു. മാറി മാറി ഭരിച്ച സർക്കാരുകൾ രാജ്യത്തെ സാമ്പത്തിക രംഗം ഫലപ്രദമായ കൈകാര്യം ചെയ്യുന്നതിൽ പിഴവ് വരുത്തിയതോടെ രാജ്യത്തിന്റെ നാശവും ആരംഭിച്ചിരുന്നു. പ്രസിഡന്റായി 2019 ൽ ഗോതാപായ രജപക്സെ അധികാരമേറ്റതിന് പിന്നാലെയാണ് സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ചുള്ള വാർത്തകൾ അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളിൽ കൂടുതൽ ഇടം പിടിക്കാൻ ആരംഭിച്ചത്.
സാമ്പത്തിക പ്രതിസന്ധിയിലേക്കുള്ള പാതയിൽ അന്താരാഷ്‌ട്ര നാണ്യനിധിയുൾപ്പെടെ ശ്രീലങ്കയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. 2019 ലെ ആസിയാൻ ഡെവലപ്മെന്റ് ബാങ്ക് വർക്കിംഗ് പേപ്പർ ഉയർത്തിക്കാട്ടിയ രണ്ട് പോരായ്മകൾ ഒരു പക്ഷേ രാജ്യം ഇപ്പോഴും ഓർക്കുന്നാണ്ടും. രാജ്യത്തിന്റെ ആഭ്യന്തര ചിലവ് വർദ്ധിച്ചതും, ഉത്പാദനരംഗത്തെ മെല്ലെപ്പോക്കുമാണ് ഇത്. ആഭ്യന്തര ആവശ്യങ്ങൾ പരിഹരിക്കുന്നതിനുള്ള ഉത്പന്നങ്ങൾ രാജ്യത്ത് ഉത്പാദിപ്പിക്കുന്നതിന് പകരം മറ്റ് രാജ്യങ്ങളെ ആശ്രയിക്കുകും, കയറ്റുമതിയിൽ നിന്നുള്ള പിൻവാങ്ങലും സമ്പത്തിക സ്ഥിതിയെ ബാധിച്ചു. ഇതിന് പിന്നാലെയെത്തിയ കൊറോണ മഹാമാരി മറ്റ് രാജ്യങ്ങളെ എന്ന പോലെ ശ്രീലങ്കയെയും രൂക്ഷമായി ബാധിച്ചു. കയറ്റുമതി വർദ്ധിപ്പിച്ചും, ഇറക്കുമതി കുറച്ചും സമ്പദ്വ്യവസ്ഥയിൽ മറ്റ് രാജ്യങ്ങൾ പരിപാലിച്ചെങ്കിലും ശ്രീലങ്കയ്‌ക്ക് അതിനും കഴിഞ്ഞില്ല.
മന്ദഗതിയിൽ ഞെരുങ്ങി നീങ്ങിയിരുന്ന സമ്പദ്വ്യവസ്ഥയെ അപ്പാടെ താളം തെറ്റിച്ചത് കൊറോണയ്‌ക്ക് പിന്നാലെ സർക്കാർ ഏർപ്പെടുത്തിയ നികുതി ഒഴിവാക്കലായിരുന്നു. 2019 ലെ തിരഞ്ഞെടുപ്പിൽ ഗോതാപായ രജപക്സെ നൽകിയ പ്രധാന വാഗ്ദാനം ആയിരുന്നു നികുതി ഒഴിവാക്കും എന്നത്. എന്നാൽ ഇതിനായി തിരഞ്ഞെടുത്ത സമയം ഒട്ടും ഉചിതമായിരുന്നില്ലെന്ന് എന്ന് വേണം പറയാൻ.
കൊറോണ ഉലച്ച രാജ്യത്തെ സാമ്പദ് വ്യവസ്ഥയെ ഇത് കൂടുതൽ തളർത്തി. കൊറോണ വ്യാപനത്തെ തുടർന്ന് ടൂറിസം കേന്ദ്രങ്ങൾ അടച്ചിട്ടതും, വിദേശ സഞ്ചാരികൾ എത്താതിരുന്നതും ടൂറിസം മേഖലയ്‌ക്ക് തിരിച്ചടിയായി. വിദേശ നിക്ഷപത്തിലുണ്ടായ കുറവ് മറ്റൊന്നാണ്. ഈ പ്രതിസന്ധികൾ എല്ലാം തരണം ചെയ്യുന്നതിന് വേണ്ടി കൊണ്ടുവന്ന നയങ്ങൾ ആകട്ടെ പൂർണ പരാജയം ആയിരുന്നു.
രാജ്യത്തിന്റെ കാർഷിക മേഖലയെ ഉലച്ചുകളഞ്ഞത് രജപക്സെ സർക്കാരിന്റെ ഒരു മണ്ടൻ തീരുമാനമായിരുന്നു. രാസവളങ്ങളും, കീടനാശിനികളും കൃഷിയ്‌ക്ക് ഉപയോഗിക്കേണ്ട എന്ന സർക്കാർ പ്രഖ്യാപനം ശ്രീലങ്കൻ കാർഷിക മേഖലയെ തകർത്തെറിഞ്ഞു.
വിദേശ നാണ്യത്തിന്റെ കുറവ് രജപക്സെ സർക്കാരിനെ ഇന്ധനം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ വാങ്ങുന്നതിൽ നിന്നും പിന്നോട്ട് വലിച്ചു. ദ്വീപ് രാജ്യമായതായതിനാൽ ഡീസൽ ഉപയോഗിച്ച് പ്രവർത്തിക്കുന്ന വൈദ്യുതി നിലയങ്ങൾ ആണ് ശ്രീലങ്കയ്‌ക്ക് ഉള്ളത്. ഡീസൽ ലഭ്യമാക്കാൻ കഴിയാതെ വന്നതോടെ ഇതിന്റെ പ്രവർത്തനങ്ങൾ അവതാളത്തിലായി. 13 മണിക്കൂർ പവർകട്ട് ഏർപ്പെടുത്തിയാണ് ശ്രീലങ്ക ഇതിനെ ഇപ്പോൾ നേരിടുന്നത്. വർദ്ധിച്ചുവരുന്ന നാണയപ്പെരുപ്പവും തുടർച്ചയായി ശ്രീലങ്കൻ രൂപയുടെ വില ഇടിയുന്നതും രാജ്യത്തിന് ഇരട്ടി പ്രഹരമാകുന്നു.
ശ്രീലങ്കയുടെ വിദേശ കടത്തിൽ പൊടുന്നനെയുണ്ടായ വർദ്ധനവ് ലോകരാജ്യങ്ങളെപ്പോലും അമ്പരപ്പിക്കുന്നതാണ്. അഞ്ച് ബില്യൺ ഡോളറാണ് ചൈനയ്‌ക്ക് മാത്രം നൽകാനുള്ളത്. ഇന്ത്യയ്‌ക്കും ജപ്പാനുമുണ്ട് കടം. ഇതിനെല്ലാം പുറമേ ഭീകരവാദവും, നയങ്ങളിലെ പാളിച്ചകളും നിലവിലെ പ്രതിസന്ഝിയ്‌ക്കുള്ള മറ്റ് കാരണങ്ങളാണ്. പതിയെ പിടിച്ചുകയറിക്കൊണ്ടിരുന്ന ശ്രീലങ്കയെ 2019 ലെ ഈസ്റ്റർ ദിനത്തിലുണ്ടായ ഭീകരാക്രമണം ഉലച്ചുകളഞ്ഞെന്നാണ് പറയുന്നത്……..
ശ്രീലങ്കയുടെ ഈ അവസ്ഥ നമ്മുടെ കേരളത്തിനും ഒരു മുന്നറിയിപ്പ് നൽകുന്നുണ്ട്. മുൻപിൻ നോക്കാതെയുള്ള കടം വാങ്ങിക്കൂട്ടലും, കയറ്റുമതി മേഖലയോടുള്ള അവഗണനയും കേരളത്തിനും തിരിച്ചടിയാകുമെന്ന മുന്നറിയിപ്പ്. നിലവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനം എടുത്താൽപൊങ്ങാത്ത പദ്ധതികൾ എല്ലാം കടംവാങ്ങി നടപ്പാക്കുകയാണ്. നിലവിൽ കാർഷിക വ്യാവസായിക മേഖലകൾ പരുങ്ങലിലായ സംസ്ഥാനത്ത് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നത് പ്രവാസികളുടെ പണം കൊണ്ടാണ്. ഇത് ഇല്ലാതായാൽ പിന്നെ ഫലം നാശം തന്നെ. നിലവിൽ മൂന്ന് ലക്ഷം കോടിയിലധികമാണ് കേരളത്തിന്റെ പൊതുകടം. ഇത് എങ്ങിനെ വീട്ടുമെന്ന് സംസ്ഥാനത്തിന് അറിയില്ല. ഫെഡറൽ സംവിധാനത്തിന്റെ ഭാഗമാകയാൽ ് കേന്ദ്രത്തിന്റെ സഹായമുണ്ടാകുമെന്നതാണ് കേരളത്തിന് ആകെയുള്ള ഒരു ആശ്വാസം.
മോന്തായം വളഞ്ഞാൽ 64 നാലും വളയുമെന്നാണ് ചൊല്ല്. ഭരണരംഗം മികച്ചതായാലേ രജ്യത്തിനും അവിടുത്തെ ജനങ്ങൾക്കും നിലനിൽപ്പുള്ളൂ. തെറ്റായ ഭരണവും, ഭരണാധികാരിയും, നയങ്ങളും എല്ലാം ഒരു രാജ്യത്തെ സർവ്വനാശത്തിലേക്ക് എത്തിക്കുമെന്നാണ് ശ്രീലങ്ക നൽകുന്ന പാഠം.
Comments