ആലുവ: പോപ്പുലർ ഫ്രണ്ട് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന് അഗ്നിരക്ഷാസേന പരിശീലനം നൽകിയ സംഭവത്തിൽ താഴെതട്ടിലുള്ള ഉദ്യോഗസ്ഥരെ ബലിയാടാക്കരുതെന്ന് സംസ്ഥാന അധ്യക്ഷൻ സിപി മുഹമ്മദ് ബഷീർ.
പോപ്പുലർ ഫ്രണ്ടിന്റെ പുതുതായി രൂപംകൊണ്ട സന്നദ്ധസംഘടനയാണ് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീം. പരിശീലനം തെറ്റായി കാണുന്നില്ലെന്നും പരിശീലനപരിപാടിക്ക് അനുമതി നിഷേധിച്ച ജില്ലാ ഫയർഓഫിസറെ വിരട്ടിയിട്ടില്ലെന്നും ബഷീർ ജനംഓൺലൈനിനോട് വ്യക്തമാക്കി.
അതെ സമയം ഉദ്ഘാടന പ്രസംഗത്തിൽ സിപി മുഹമ്മദ് ബഷീറിന്റെ പരാമർശം ദുസ്സൂചന നൽകുന്നതായി ആരോപണമുയരുന്നുണ്ട്. കൊറോണക്കാലത്ത് സേവനസന്നദ്ധരായ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ ഓഖി, സുനാമി പ്രകൃതി ദുരന്തമുണ്ടായപ്പോഴും രംഗത്തുണ്ടായിരുന്നു.
പ്രകൃതി ദുരന്തങ്ങളിലെന്നപോലെ ‘രാജ്യം നേരിടുന്ന മറ്റുവെല്ലുവിളികളിൽ നിന്നും നാടിനെ രക്ഷിക്കാൻ’ റെസ്‌ക്യൂ ആൻഡ് റിലീഫ് പ്രവർത്തകർ തയ്യാറാവണമെന്ന സി.പി.മുഹമ്മദിന്റെ പരാമർശം ദുസ്സൂചന നൽകുന്നതാണെന്ന വിമർശനമാണ് ഉയരുന്നത്.
പ്രകൃതി ദുരന്തങ്ങളിലും മഹാമാരികളിലും രക്ഷാപ്രവർത്തനം നടത്താൻ നേടുന്ന പരിശീലനം മറ്റ് എന്ത് വെല്ലുവിളികൾ നേരിടാൻ ഉപയോഗിക്കണമെന്ന പരാമർശം ചോദ്യം ചെയ്യപ്പെടുകയാണ്. പ്രകൃതിദുരന്തങ്ങളും അതുപോലെ മനുഷ്യനിർമിതദുരന്തങ്ങളും നേരിടുകയാണ് താൻ ഉദ്ദേശിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Comments