തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഗുളികയുടെ ഉപയോഗവുമുണ്ടെന്ന് കണ്ടെത്തൽ. തമിഴ്നാട്ടിൽ നിന്നാണ് ഗുളികകൾ എത്തിക്കുന്നതെന്ന് ഒരു വിദ്യാർത്ഥി വെളിപ്പെടുത്തി.
ന്യൂജൻ മയക്കുമരുന്നിന് വില കൂടുതലായതിനാൽ മാനസിക പ്രശ്നങ്ങൾക്ക് ഉൾപ്പെടെ ഉപയോഗിക്കുന്ന മരുന്നുകളാണ് വിദ്യാർത്ഥികൾ ലഹരിക്കായി ഉപയോഗിക്കുന്നത്.
ലഹരിക്ക് ഉപയോഗിക്കാവുന്ന മരുന്നുകൾ ഡോക്ടറുടെ കുറിപ്പില്ലാതെ അനധികൃതമായി വിൽപന നടത്തിയതിന് ആറുമാസത്തിനിടെ സംസ്ഥാനത്ത് പൂട്ട് വീണത് 72 മെഡിക്കൽ സ്റ്റോറുകൾക്കാണ്. നൂറിലധികം മെഡിക്കൽ ഷോപ്പുകൾക്കെതിരെ നടപടിയും എടുത്തിട്ടുണ്ടെന്നാണ് വിവരം.
വിദ്യാർത്ഥികൾക്ക് ലഹരിമരുന്ന് വിൽപ്പന നടത്തുന്നുണ്ടെന്ന ആക്ഷേപത്തെ തുടർന്ന് സംസ്ഥാനത്തെ മെഡിക്കൽ സ്റ്റോറുകൾ നിരീക്ഷണത്തിലാണ്.വരും ദിവസങ്ങളിലും ഇത്തരം പരിശോധനകളും നടപടികളും കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി. മയക്കുമരുന്ന് ഉപയോഗിച്ചാൽ കണ്ണിൽ നോക്കിയാൽ മനസിലാകുമെന്നും ഇത് തിരിച്ചറിയാതിരിക്കാൻ കണ്ണിലൊഴിക്കുന്ന മരുന്നുകളും വാങ്ങുന്നതായും കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം, ഇടുക്കി, എറണാകുളം, കൊല്ലം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ഡ്രഗ്സ് കൺട്രോൾ വിഭാഗം പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
Comments