തിരുവനന്തപുരം: മത-രാഷ്‌ട്രീയ സംഘടനകൾക്ക് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകരുതെന്ന സേനാ മേധാവിയുടെ ഉത്തരവിന് പിന്നാലെ ഉദ്യോഗസ്ഥർക്ക് സസ്പൻഷനും സ്ഥലംമാറ്റവും. റീജനൽ ഫയർ ഓഫിസർ കെ.കെ.ഷിജു, ജില്ലാ ഓഫസർ ജോജി എന്നിവർക്കാണ് സസ്പൻഷൻ. അഗ്നിശമന സേനാ ജീവനക്കാരായ ബി.അനീഷ്, വൈ.എ രാഹുൽദാസ്, എം സജാദ് എന്നിവർക്ക് സ്ഥലംമാറ്റത്തിനും ഉത്തരവായി.
വിവാദപരിശീലനത്തിനെതിരെ ശക്തമായ നടപടിയാണ് ആഭ്യന്തരവകുപ്പ് കൈക്കൊണ്ടത്. പോപ്പുലർഫ്രണ്ടിന് അഗ്നിശമന സേനാംഗങ്ങൾ പരിശീലനം നൽകിയ സംഭവം സേനയുടെ പിഴവെന്ന നിലപാടിലാണ് ആഭ്യന്തരവകുപ്പ്. ഈ സാഹചര്യത്തിലാണ് മത-രാഷ്‌ട്രീയ സംഘടനകൾക്ക് പരിശീലനം നൽകേണ്ടെന്ന നിലപാട് വകുപ്പ് കൈക്കൊണ്ടത്. സർക്കാർ അംഗീകൃത സംഘടനകർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ, സിവിൽ ഡിഫൻസ് പ്രവർത്തകർ എന്നിവർക്ക് മാത്രമേ അഗ്‌നിശമന സേന പരിശീലനം നൽകാവൂ എന്നാണ് നിർദേശങ്ങൾ. പരിശീലന അപേക്ഷകളിൽ ഉന്നത ഉദ്യേഗസ്ഥരുമായി കൂടിയാലോചന വേണമെന്നും ബി സന്ധ്യ പുറത്തുവിട്ട സർക്കുലറിൽ പറയുന്നു.
സർക്കുലർ പുറത്തിറക്കിയതിനു പിന്നാലെയാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചത്.
ജില്ലാഫയർ ഓഫിസർ ജോജി അനുമതി നിഷേധിച്ച പരിശീലനത്തിന് റീജനൻ ഫയർഓഫിസർ കെ.കെ.ഷിജു അനുമതി നൽകുകയായിരുന്നു. അതെ സമയം പരിശീലനത്തിന് ഫയർഫോഴ്സിന്റെ വാഹനമോ ഉപകരണമോ ഉപയോഗിക്കരുതെന്ന റീജനൽ ഫയർ ഓഫിസറുടെ നിർദ്ദേശം ജില്ലാഓഫിസ് പാലിച്ചില്ല. ഈ സാഹചര്യത്തിലാണ് ആർഎഫ്ഓയും ജില്ലാഫയർ ഓഫിസറും മൂന്ന് ജീവനക്കാരും ഉൾപ്പെടെയുള്ളവർക്ക് നടപടിക്ക് സേനാമേധാവി ബി.സന്ധ്യ ശുപാർശ നൽകിയത്.അതെ സമയം പരിശീലനത്തിന് അനുമതി നിഷേധിച്ച ജില്ലാഫയർ ഓഫിസർ ജോജിയെ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ വിരട്ടുകയും മേലധികാരിയിൽ നിന്ന് അനുമതി വാങ്ങുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
ആലുവ പ്രിയദർശിനി ഓഡിറ്റോറിയത്തിൽ പോപ്പുലർ ഫ്രണ്ട് റെസ്‌ക്യൂ ആൻഡ് റിലീഫ് ടീമിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയിലാണ് അഗ്‌നിരക്ഷാ സേന ഉദ്യോഗസ്ഥർ പരിശീലനം നൽകിയത്. ഉദ്ഘാടന പ്രസംഗത്തിൽ സംസ്ഥാന പ്രസിഡന്റ് സി.പി.മുഹമ്മദിന്റെ പ്രസംഗം ദുസ്സൂചന നൽകുന്നതുമായിരുന്നു.
കൊറോണക്കാലത്ത് സേവനസന്നദ്ധരായ പോപ്പുലർ ഫ്രണ്ട്പ്രവർത്തകർ ഓഖി, സുനാമി പ്രകൃതി ദുരന്തമുണ്ടായപ്പോഴും രംഗത്തുണ്ടായിരുന്നു. പ്രകൃതി ദുരന്തങ്ങളിൽ നിന്നെന്നപോലെ ‘രാജ്യം നേരിടുന്ന മറ്റുവെല്ലുവിളികളിൽ നിന്നും നാടിനെ രക്ഷിക്കാൻ’ റെസ്‌ക്യൂ ആൻഡ് റിലീഫ് പ്രവർത്തകർ തയ്യാറാവണമെന്ന സി.പി.മുഹമ്മദിന്റെ പരാമർശം അനവസരത്തിലുള്ളതും ദുസ്സൂചന നൽകുന്നതുമാണെന്ന വിമർശനമുയർന്നിരുന്നു.
Comments