കൊളംബോ: രാജി വാർത്ത തള്ളി ശ്രീലങ്കൻ പ്രധാനമന്ത്രി മഹീന്ദ രജപക്‌സെ. വാസ്തവവിരുദ്ധമായ കാര്യങ്ങളാണ് പ്രചരിക്കുന്നതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രസിഡന്റ് ഗോട്ടബായ രജപക്‌സെയുമായി കൂടിക്കാഴ്ച മാത്രമാണ് നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. മണിക്കൂറുകൾക്ക് മുൻപ് അടിയന്തരാവസ്ഥയും 36 മണിക്കൂർ കർഫ്യൂവും ഫലം കാണാത്തിനെ തുടർന്ന് പ്രധാനമന്ത്രി പ്രസിഡന്റിന് രാജി സമർപ്പിച്ചുവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിരുന്നു. രാജി വാർത്ത പ്രചരിക്കുന്നതിനിടെയാണ് എല്ലാം നിഷേധിച്ച് രജപക്‌സെയുടെ ഓഫീസ് എത്തിയത്.
ശ്രീലങ്കൻ സർക്കാറിനെതിരായ വർദ്ധിച്ചു വരുന്ന പ്രക്ഷോഭങ്ങൾ കാരണം നേരത്തെ രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് സംഘർഷാവസ്ഥ വർദ്ധിക്കുന്നതിന് കാരണമാവുകയും കലാപത്തിന് വഴി വെക്കുകയും ചെയ്തിരുന്നു. 600 ലധികം പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ജനങ്ങൾ പ്രതിഷേധം ശക്തമാക്കിയിരുന്നു.ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി രാജി വെച്ചതായി വാർത്തകൾ പുറത്തു വരുന്നത്.
അവശ്യവസ്തുക്കളും വൈദ്യുതിയും ഇന്ധനവും അടക്കമുള്ളവയും ലഭ്യമാകാത്ത സാഹചര്യത്തിൽ ശ്രീലങ്കയിൽ ജനജീവിതം പൂർണമായും താറുമാറായിരിക്കുകയാണ്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലയ്‌ക്കുന്നതെന്നാണ് വിലയിരുത്തൽ. ഭക്ഷ്യോത്പന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത അവസ്ഥയാണ് രാജ്യത്തുള്ളത്.
Comments