സമൂഹമാദ്ധ്യമങ്ങളിൽ തനിയ്‌ക്കെതിരെ വരുന്ന പരിഹാസങ്ങളിൽ പരിഭവം പ്രകടിപ്പിച്ച് പി പി ചിത്തരഞ്ജൻ എംഎൽഎ. ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തികച്ചും രാഷ്‌ട്രീയ താല്പര്യത്തോടെ വ്യക്തിപരമായി തന്നെ ആക്ഷേപിക്കുകയാണെന്ന് അദ്ദേഹം പറയുന്നു. പോസ്റ്റുകളും ട്രോളുകളും തിമിർത്താടുകയാണ്. അപഹാസ്യങ്ങൾ തുടരട്ടെ. ഇതിൽ വാടില്ല ഈ എളിയ കമ്മ്യൂണിസ്റ്റെന്ന് ഫെയ്‌സ്ബുക്കിൽ വ്യക്തമാക്കി.
അന്യായമായ വില ചോദ്യം ചെയ്തതിന്റെ പേരിൽ ഫെയ്‌സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളിലൂടെ തികച്ചും രാഷ്‌ട്രീയ താല്പര്യത്തോടെ വ്യക്തിപരമായി തന്നെ ആക്ഷേപിച്ചു കൊണ്ടുള്ള പോസ്റ്റുകളും ട്രോളുകളും തിമിർത്താടുകയാണ്. അതെല്ലാം കണ്ട് താൻ ബേജാറാവുന്നയാളല്ലെന്നും എംഎൽഎ സൂചിപ്പിച്ചു.
ഞാൻ ചെയ്ത തെറ്റെന്താണ് ? സാധാരണക്കാരായ മഹാഭൂരിപക്ഷം ആളുകൾ ജീവിക്കുന്ന ഈ പ്രദേശത്ത് 5 രൂപയിൽ താഴെ വിലയുള്ള കോഴിമുട്ട കൊണ്ടുള്ള കറിക്ക് 50 രൂപ ഉണ്ടാക്കിയപ്പോൾ, ഒരു പാലപ്പത്തിന് 15 രൂപ ഈടാക്കിയപ്പോൾ ബില്ലിൻ പ്രകാരമുള്ള കാശ് കൊടുത്തതിനു ശേഷം ഇത് അമിതമായ നിരക്കാണെന്ന് പറഞ്ഞതാണോ തന്റെ തെറ്റ്.? ബന്ധപ്പെട്ട കടയുടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ ഇതെല്ലാം ബോധ്യപ്പെടുന്നതാണ്. എന്ത് ചെയ്താലും ട്രോളുകളിലൂടെ ആരെയും അധിക്ഷേപിക്കുന്ന കുറെ പേരുണ്ട്.
എന്നാൽ കെപിസിസി വൈസ് പ്രസിഡണ്ടും മുൻ എംഎൽഎയുമായ വി ടി ബലറാം ഇത്ര അധഃപതിക്കാമോയെന്നും അദ്ദേഹം ചോദിച്ചു. ഉത്തരവാദിത്തപ്പെട്ട ഒരു പൊതുപ്രവർത്തകനായ തന്റെ ഫോട്ടയടക്കം ഇട്ട് എത്ര വില കുറഞ്ഞ നിലയിലാണ് അദ്ദേഹം പ്രതികരിച്ചത്. ഒരു സാധാരണ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ഇതിലും എത്രയോ നിലവാരമുണ്ടാവും. മഹാനായ എകെജിയെ അടക്കം ഏറ്റവും മ്ലേച്ഛമായ നിലയിൽ അധിക്ഷേപിച്ചിട്ടുള്ള ബൽറാമിന്റെ മുന്നിൽ താൻ വെറുമൊരു പുഴു മാത്രമെന്നും അദ്ദേഹം വിമർശിച്ചു.
സാധാരണ ഒരു മത്സ്യത്തൊഴിലാളിയുടെ മകനായ തനിക്ക് ഈ അന്യായ വില കണ്ടപ്പോഴുണ്ടായ ധാർമ്മിക രോഷമാണ് പരാതിയിലൂടെ പ്രകടിപ്പിച്ചത്. അതൊരു പൊതുപ്രവർത്തകന്റെ ചുമതലയാണെന്നാണ് വിശ്വാസം. പക്ഷേ തന്നെ ആക്ഷേപിക്കുന്നവർ അമിതവില ഈടാക്കിയ സ്ഥാപനത്തിന്റെ പക്ഷത്തുനിന്ന് സാധാരണക്കാരായ ജനങ്ങൾക്ക് എതിരെയാണ് സംസാരിക്കുന്നത് എന്ന് അവർ ഓർക്കുന്നത് നന്നായിരിക്കും. നിങ്ങൾക്ക് ആക്ഷേപിക്കാം, അപഹസിക്കാം, അത് തുടരട്ടെ. ഇതിലൊന്നും വാടി പോകുന്നവനല്ല ഈ എളിയ കമ്യൂണിസ്റ്റുകാരനെന്ന് ഓർമ്മിപ്പിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.
Comments