സിംഗപ്പൂർ: കരസേനാ മേധാവി ജനറൽ എം.എം.നരവാനേ സിംഗപ്പൂരിൽ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു. മൂന്ന് ദിവസത്തെ സന്ദർശനത്തിന് എത്തിയ നരവാനേ സിംഗപ്പൂരിൽ ലോകമഹായുദ്ധ സമയത്ത് വീരചരമടഞ്ഞ സൈനികരുടെ സ്മാരകത്തിൽ ശ്രദ്ധാംഞ്ജലിയർപ്പിച്ചു. സിംഗപ്പൂരിലെ സൈനികമേധാവികൾ, മന്ത്രിമാർ എന്നിവരേയും നരവാനേ സന്ദർശിക്കും.
സിംഗപ്പൂരിലെ ക്രാഞ്ചി ദേശീയ യുദ്ധസ്മാരകത്തിലാണ് ജനറൽ എംഎം നരവാനേ പുഷ്പ ചക്രം അർപ്പിച്ചത്. വിവിധ സേനകളുടെ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ച ശേഷമാണ് നരവാനേയുടെ മറ്റ് ഔദ്യോഗിക പരിപാടികൾ ആരംഭിച്ചത്. ഇന്ന് നരവാനേ സിംഗപ്പൂരിലെ കരസേനയുടെ പരിശീലന കേന്ദ്രം, നാവിക സേനാ ആസ്ഥാനം എന്നിവ സന്ദർശിക്കും.
ഒരു പതിറ്റാണ്ടു മുമ്പ് ഇന്ത്യ സിംഗപ്പൂരുമായി ഒപ്പുവെച്ച പ്രതിരോധ രംഗത്തെ സഹകരണം കൂടുതൽ ശക്തമാക്കുമെന്ന് നരവാനേ പറഞ്ഞു. നിലവിൽ സിംഗപ്പൂരിലെ എല്ലാ സൈനിക വിഭാഗത്തിനും പരിശീലനം നൽകുന്നതിൽ ഇന്ത്യയാണ് പ്രധാന പങ്കാളിത്തം വഹിക്കുന്നത്. ബാബിന, ദലോലീ മലനിരകൾ എന്നിവ കേന്ദ്രീകരിച്ചുള്ള കരസേനയുടെ പരിശീലന കേന്ദ്രം, കാലായ്കുന്ദ വ്യോമകേന്ദ്രം എന്നിവയടക്കം വിപുലീകരിക്കുന്നതിലും ഇന്ത്യയാണ് മേൽനോട്ടം വഹിക്കുന്നത്.
സിംഗപ്പൂരിന്റെ സമുദ്രസുരക്ഷയിൽ ഇന്ത്യയാണ് നിർണ്ണായക സഹായം നൽകുന്നത്. അന്തർവാഹിനികളുടെ വിന്യാസം, നാവിക സേനാംഗങ്ങൾക്കുള്ള പരിശീലനം, യുദ്ധകപ്പലുകൾക്കുള്ള സാങ്കേതിക സഹായം എന്നിവയും ലഭ്യമാക്കുന്നത് ഇന്ത്യയാണ്.
Comments