ധാക്ക: പൊട്ട് തൊട്ട് വന്നതിന് സ്വകാര്യ കോളേജ് അദ്ധ്യാപികയെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ പോലീസുകാരൻ അറസ്റ്റിൽ. കോൺസ്റ്റബിളായ നസ്മുൽ തരീഖാണ് അറസ്റ്റിലായത്.
ബംഗ്ലാദേശിലാണ് സംഭവം. ധാക്കയിലെ തോജാഗാവ് കോളേജിലെ അദ്ധ്യാപികയായ ലോട്ട സുമദ്ദാറിനാണ് ദുരനുഭവം നേരിടേണ്ടി വന്നത്. പൊട്ട് തൊട്ട് വന്നതിന് യുവതിയെ ഉപദ്രവിച്ച സംഭവത്തിൽ പ്രതിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ധാക്ക പോലീസ് വ്യക്തമാക്കി. പ്രാഥമിക അന്വേഷണത്തിൽ പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതായി പോലീസ് കൂട്ടിച്ചേർത്തു.
പോലീസ് ഉദ്യോഗസ്ഥൻ അസഭ്യം പറഞ്ഞതായും അദ്ധ്യാപിക പറയുന്നു. അസഭ്യം പറഞ്ഞ് അടുത്തെത്തിയതോടെ അവിടെ നിന്നും മാറാൻ ശ്രമിച്ചെങ്കിലും ബാലൻസ് തെറ്റി റോഡിൽ വീണെന്ന് അദ്ധ്യാപിക പറഞ്ഞു.
സംഭവത്തിൽ വ്യാപക പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്. ബംഗ്ലാദേശിന്റെ ഭരണഘടനയിൽ എവിടെയാണ് സ്ത്രീയ്‌ക്ക് പൊട്ടു തൊടാൻ പാടില്ലെന്ന് പറഞ്ഞിട്ടുള്ളതെന്ന് പാർലമെന്റ് അംഗവും നടനുമായ സുബോർണ ചോദിച്ചത് ഏറ്റു പിടിച്ചായിരുന്നു പ്രതിഷേധം.















