അമേരിക്കൻ എഞ്ചിനീയറായ കെവിൻ ഷമ്മിറ്റിന്റെത് ഒരു ഒന്നൊന്നര ജോലിയാണ്. ആറ് മാസം കൂടുമ്പോൾ ഒരു ബൾബ് മാറ്റുകയാണ് അദ്ദേഹത്തിന്റെ ജോലി. എന്നാൽ ഇതിനായി കമ്പനി നൽകുന്നത് 15 ലക്ഷം രൂപയാണെന്ന് അറിഞ്ഞാൽ വിശ്വസിക്കാൻ അൽപം പ്രയാസമായിരിക്കും.
ഒരു ടിവി ടവറിന്റെ ഏറ്റവും തുഞ്ചത്ത് ഘടിപ്പിച്ചിരിക്കുന്ന ബൾബ് മാറ്റുകയാണ് ഇദ്ദേഹത്തിന്റെ തൊഴിൽ. ഈ ടവറിന് ഉയരം 1,500 അടിയാണ്. അതിനാൽ അത്രയും ഉയരം കയറി വേണം ടവറിന്റെ അറ്റത്ത് എത്തുവാൻ. അവിടെയാണ് ആറ് മാസം കൂടുമ്പോൾ മാത്രം മാറ്റിവെക്കേണ്ട ബൾബിരിക്കുന്നത്.
അത്രയേറെ അപകടസാധ്യതയുള്ള തൊഴിലായതിനാലാണ് ജോലിക്ക് ഇത്രയുമധികം വരുമാനം. വളരെയധികം ശ്രദ്ധിച്ച് ചെയ്യേണ്ടതിനാൽ ജോലിഭാരം കൂടുതലാണ്. ഇലക്ട്രിക്കലായുള്ള നിരവധി ടൂളുകൾ ബാക്ക്പാക്കിൽ കരുതി വേണം ടവർ കയറാൻ.
നിലവിൽ ഈ ജോലി ചെയ്യുന്ന കെവിൻ ഷമ്മിറ്റ് ഒരു ദിവസം മുഴുവൻ എടുത്താണ് പണി പൂർത്തിയാക്കുന്നത്. വളരെ സാവധാനം അത്യധികം ജാഗ്രതയോടെയാണ് കെവിൻ ഒരോ അടിയും മുകളിലേക്കും താഴേക്കും വക്കുക. ഇതിനിടെ ശക്തമായ കാറ്റുവീശിയാലോ മഴ പെയ്താലോ ടവർ കയറിയിറങ്ങുന്നത് പിന്നെയും വൈകും.
അമേരിക്കയിലെ സൗത്ത് ഡാക്കോട്ടയിലുള്ള KDLT ടിവിയുടെ അനലോഗ് ടവറിന്റെ ബൾബാണ് കെവിന് മാറ്റേണ്ടത്. ഈ ജോലി ചെയ്യാൻ കെവിനെ പോലെ തയ്യാറായി വരുന്നവർക്ക് ചില യോഗ്യതകൾ ആവശ്യമാണ്. ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദവും പ്രത്യേക പരിശീലനവും ലഭിച്ചവർക്ക് മാത്രമാണ് ഈ ജോലിക്ക് അർഹത. കെവിനെ പോലെ നിരവധി പേർ ഇത്തരത്തിൽ ടവറുകളിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം സുരക്ഷ അവരുടെ മാത്രം കൈകളിലാണ്. ഒരു ഹെൽമെറ്റും ബെൽറ്റും ധരിക്കുക മാത്രമായിരിക്കും പരമാവധി സ്വീകരിക്കാൻ കഴിയുന്ന സുരക്ഷാ മുൻകരുതൽ.
കെവിനെ സംബന്ധിച്ചിടത്തോളം ആറ് മാസത്തിൽ ഒരിക്കൽ മാത്രം ബൾബ് മാറ്റി വീട്ടിലിരിക്കുന്ന ആളല്ല അദ്ദേഹം. KDLT ടിവിയുടെ തന്നെ നിരവധി ഇലക്ട്രിക്കൽ ജോലികൾ അദ്ദേഹം ചെയ്യാറുണ്ട്.
Comments