ലക്‌നൗ: ഗോരഖ്‌നാഥ് ആക്രമണക്കേസിൽ പഴുതടച്ച അന്വേഷണം തുടരുകയാണ് യുപിയിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്). ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം അഹമ്മദ് മുർത്താസ് അബ്ബാസിയുടെ വീട്ടിൽ നിന്നും ജിഹാദി വീഡിയോകൾക്ക് പുറമേ എയർഗണും കണ്ടെടുത്തുവെന്നാണ് റിപ്പോർട്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അബ്ബാസി തന്റെ വീടിന്റെ ടെറസിലും അയൽപക്കത്തെ ഒഴിഞ്ഞ പറമ്പിലും എയർഗൺ ഉപയോഗിച്ച് ഷൂട്ടിംഗ് പരിശീലനം നടത്തിയിരുന്നുവെന്നാണ് വിവരം. എയർഗണ്ണിനൊപ്പം വെടിയുണ്ടകളും ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഏഴ് സംഘങ്ങളെയാണ് അന്വേഷണവുമായി ബന്ധപ്പെട്ട് എടിഎസ് രൂപീകരിച്ചിരിക്കുന്നത്. ഇവരെ യുപിയിലെ നോയിഡ, കാൺപൂർ, സംഭാൽ, സഹാറൻപൂർ എന്നിവിടങ്ങളിലായി പരിശോധനകൾ നടത്താൻ നിയോഗിച്ചിരിക്കുകയാണ്. വിവിധ ജില്ലകളിൽ നിന്നായി ഏകദേശം പത്തോളം പേരെ സംഭവവുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
ഐഐടി മുംബൈയിൽ നിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ബിരുദമെടുത്തയാളാണ് അബ്ബാസി. 29-കാരനായ ഇയാൾ വിവാഹമോചിതനാണ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരന്നു ഗോരഖ്‌നാഥ് ക്ഷേത്രത്തിലേക്ക് ആയുധവുമായി എത്തി അബ്ബാസി ആക്രമണം നടത്തിയത്. സംഭവത്തിൽ രണ്ട് പോലീസുകാർക്കും ഒരു ജവാനും പരിക്കേറ്റിരുന്നു. അബ്ബാസിയുടെ നീക്കത്തെ ഭീകരാക്രമണമായാണ് യുപി സർക്കാർ വിലയിരുത്തിയത്. പിന്നിൽ ഗൂഢാലോചനയുണ്ടെന്നും സർക്കാർ പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
Comments