കൊളംബോ: ശ്രീലങ്കൻ ഭരണകൂടത്തിനെതിരെ ശബ്ദമുയർത്തുന്ന ദ്വീപ് രാഷ്‌ട്രത്തിലെ ജനങ്ങൾക്ക് പിന്തുണയുമായി മുൻ ശ്രീലങ്കൻ ക്രിക്കറ്റ് താരം സനത് ജയസൂര്യ. സമാധാനപരമായി പ്രതിഷേധിക്കണമെന്നും അക്രമാസക്തരാകരുതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ ഇപ്പോഴത്തെ അവസ്ഥയെ ‘നിർഭാഗ്യകരം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇനിയും പരിഹാരം കണ്ടില്ലെങ്കിൽ, രാജ്യത്തിന്റെ ഇപ്പോഴത്തെ സാഹചര്യം വിനാശം വിതയ്‌ക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ജനങ്ങൾക്ക് ഇതുപോലെ ജീവിക്കാൻ സാധിക്കില്ല. ഇന്ധനക്ഷാമം, ഗ്യാസ് ക്ഷാമം, 12 മണിക്കൂർ പവർകട്ട്, ഇത്തരം സാഹചര്യങ്ങളിലൂടെ കടന്ന് പോകുന്നതിനാലാണ് ശ്രീലങ്കൻ ജനത തെരുവിലിറങ്ങി പ്രതിഷേധിക്കാൻ ആരംഭിച്ചത്. ഞങ്ങൾ ദുരിതമനുഭവിക്കുകയാണ്. ഇത് സർക്കാരിനെ അറിയിക്കാനാണ് പ്രതിഷേധം. സ്വന്തം സർക്കാരിനെതിരെ അവിടുത്തെ ജനങ്ങൾ തന്നെ പ്രതിഷേധിക്കുമ്പോൾ അത് ഒരുപാട് വേദന ഉളവാക്കുന്നു’ സനത് ജയസൂര്യ പറഞ്ഞു.
ഇപ്പോഴുള്ള സർക്കാരിനെ ശ്രീലങ്കൻ ജനതയ്‌ക്ക് വളരെയധികം വിശ്വാസമായിരുന്നു. എന്നാൽ, കഴിഞ്ഞ മൂന്ന്-നാല് മാസങ്ങളായി അത് കുറഞ്ഞു. ഇപ്പോഴുള്ള പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഈ സർക്കാരിനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡീസലിനും, ഗ്യാസിനും പാൽപ്പൊടിക്കുമായി 3-4 കിലോമീറ്റർ വാഹനങ്ങൾ ക്യൂ നിൽക്കുകയാണ്. ഇത് ശരിക്കും വേദനാജനകമാണെന്നും അദ്ദേഹം പ്രതികരിച്ചു.
രാജ്യമെങ്ങും കനത്ത പ്രക്ഷോഭം തുടരുകയാണ്. ഇന്ധനം ഉൾപ്പെടെ അവശ്യവസ്തുക്കളുടെ ക്ഷാമം കൂടുതൽ രൂക്ഷമായി. മരുന്ന് ക്ഷാമം കടുത്ത ആരോഗ്യ പ്രതിസന്ധിയ്‌ക്കിടയാക്കിയേക്കുമെന്ന് ഡോക്ടർമാരുടെ സംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സംഘർഷസാദ്ധ്യത മുന്നിൽക്കണ്ട് പ്രധാന പട്ടണങ്ങളിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
Comments