ലക്‌നൗ: ഗോരഖ്പൂർ ക്ഷേത്രം ആക്രമിക്കാനുണ്ടായ കാരണം തന്റെയുള്ളിലെ കടുത്ത വിദ്വേഷമായിരുന്നുവെന്ന് തുറന്ന് സമ്മതിച്ച് അറസ്റ്റിലായ പ്രതി അഹമ്മദ് മുർത്താസ അബ്ബാസി. കേന്ദ്രസർക്കാരിന്റെ സിഎഎ,എൻആർസി എന്നീ നിയമങ്ങളോട് കടുത്ത വിയോജിപ്പായിരുന്നു.ഇതിനെതിരെ പ്രതികരിക്കണമെന്ന് തോന്നി. അങ്ങനെ കടുത്ത വിദ്വേഷം ഉടലെത്തുപ്പോൾ ക്ഷേത്രം ആക്രമിക്കാൻ പദ്ധതി ഇടുകയായിരുന്നുവെന്ന് പ്രതി അഹമ്മദ് മുർത്താസ അബ്ബാസി പറഞ്ഞു. ഉത്തർപ്രദേശ് സർക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിഗമനങ്ങൾ ശരിവെക്കുന്നതാണ് പ്രതിയുടെ പുതിയ വെളിപ്പെടുത്തൽ.
ഗോരഖ്പൂരിലെ സിവിൽ ലൈൻസ് ഏരിയയിലെ താമസക്കാരനാണ് ആക്രമണത്തിൽ പിടിയിലായ അഹമ്മദ് മുർത്താസ അബ്ബാസി. ഇയാൾ ഐഐടി മുംബൈയിൽ നിന്ന് 2015ൽ കെമിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു ഗോരഖ്നാഥ് ക്ഷേത്രത്തിൽ വിന്യസിച്ചിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ പ്രതി ആക്രമിച്ചത്.പുറത്തു വന്ന ദൃശ്യങ്ങളിൽ പ്രതി സുരക്ഷാ ഉദ്യോഗസ്ഥരെ വാളുമായി പിന്തുടരുന്നത് വ്യക്തമായിരുന്നു. ഇതുവരെ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ സംഭവിച്ചത് ഭീകരാക്രമണമായി വിലയിരുത്താമെന്നാണ് യുപി സർക്കാർ പ്രസ്താവനയിൽ വ്യക്തമാക്കുന്നത്.
ഭീകരാക്രമണം നടത്തുക എന്ന ഉദ്ദേശ്യത്തോടെ അക്രമി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ധീരരായ സുരക്ഷാ ഉദ്യോഗസ്ഥർ അക്രമിയുടെ ലക്ഷ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു എന്ന് യുപി സർക്കാർ വ്യക്തമാക്കി. പ്രതിയുടെ ആക്രമത്തിൽ പരിക്കേറ്റ സായുധ ജവാൻമാരെ ഉത്തർപ്രദേശ് മുഖ്യമന്ത്രി ആശുപത്രിയിൽ ചെന്ന് സന്ദർശിക്കുകയും ജീവൻ പണയം വെച്ച് അക്രമത്തെ തടഞ്ഞ ജവാൻമാർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Comments