കൊച്ചി: സിൽവർ ലൈനിൽ സർക്കാരിനോട് കൂടുതൽ വ്യക്തത തേടി ഹൈക്കോടതി. കെ-റെയിൽ സാമൂഹിക ആഘാത പഠനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടോ എന്ന് ഹൈക്കോടതി ചോദിച്ചു. നാല് കാര്യങ്ങളിൽ വ്യക്തത വേണമെന്നാണ് ഹൈക്കോടതി നിർദ്ദേശിച്ചിരിക്കുന്നത്. ഇതുസംബന്ധിച്ച് ഉടൻ സർക്കാർ മറുപടി അറിയിക്കണമെന്നും കോടതി പറഞ്ഞു. വേനലവധിക്ക് ശേഷം ഹർജി വീണ്ടും പരിഗണിക്കും.
മുൻകൂർ നോട്ടീസ് നൽകിയാണോ കല്ലിടുന്നത്, സമൂഹികാഘാത പഠനം നടത്താൻ കേന്ദ്രസർക്കാരിന്റെ അനുമതിയുണ്ടോ, സ്ഥാപിക്കുന്ന കല്ലുകളുടെ വലിപ്പം നിയമാനുസൃതമാണോ, പുതുച്ചേരിയിലൂടെ റെയിൽ പോകുന്നുണ്ടോ എന്നിങ്ങനെ നാല് ചോദ്യങ്ങളാണ് ഹൈക്കോടതി സർക്കാരിനുമുന്നിൽ വെച്ചിരിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇതുസംബന്ധിച്ച് ഹൈക്കോടതിയിൽ മറുപടി നൽകണം.
ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെതാണ് നിർദ്ദേശം. കേന്ദ്രസർക്കാർ ഇതുസംബന്ധിച്ച് നാളെ തന്നെ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. ഭൂമിയിൽ സർവ്വേ കല്ലുകൾ കണ്ടാൽ ലോൺ നൽകാൻ ബാങ്കുകൾ മടിക്കില്ലേ എന്നും കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചു. സ്വകാര്യ വ്യക്തികളുടെ ഭൂമിയിൽ സർവ്വേ നടത്താൻ അധികാരമുണ്ടെന്നായിരുന്നു കെ-റെയിൽ നൽകിയ വിശദീകരണം.
സാമൂഹികാഘാത പഠനത്തിന്റെ പേരിൽ ജനങ്ങളെ ഭയപ്പെടുത്തുകയാണ്. സർവ്വേയുടെ പേരിൽ കല്ലുകൾ സ്ഥാപിക്കുന്നതാണ് പ്രശ്‌നമെന്നും കോടതി പറഞ്ഞു. എന്നാൽ ആരേയും ഭയപ്പെടുത്തിയല്ല സർവ്വേ നടത്തുന്നത്. പോലീസ് സർവ്വേ നടത്തുന്നവരുടെ സംരക്ഷണത്തിനാണ്. പല സ്ഥലത്തും പ്രതിഷേധക്കാർ ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും കെ-റെയിൽ ഉദ്യോഗസ്ഥർ വിശദീകരിച്ചു.
Comments