ന്യൂഡൽഹി: പ്രതിരോധമേഖലയിൽ ഇറക്കുമതിക്ക് യോഗ്യമല്ലാത്ത ഉത്പന്നങ്ങളുടെ മൂന്നാമത്തെ ലിസ്റ്റ് പുറത്തിറക്കി കേന്ദ്രസർക്കാർ. ഫോറിൻ സെക്യൂരിറ്റി കോഡുകളുള്ള ഇറക്കുമതി ചെയ്ത ആയുധങ്ങൾ ആഭ്യന്തരസുരക്ഷയെ ബാധിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പുറമെ ആഭ്യന്തരമായി പ്രതിരോധ മേഖലയിലെ ഉത്പാദനം വർദ്ധിപ്പിക്കുക എന്നത് കൂടി ലക്ഷ്യമിട്ടാണ് 101 ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ചിരിക്കുന്നത്. സ്വദേശിവത്കരണം ലക്ഷ്യമിട്ടുള്ള ലിസ്റ്റ് എന്നാണ് രാജ്‌നാഥ് സിങ് ഇതിനെ വിശേഷിപ്പിച്ചത്. യുദ്ധസമയത്ത് തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും ആയുധ സംവിധാനങ്ങൾ, പ്ലാറ്റ്ഫോമുകൾ, സാങ്കേതികവിദ്യ തുടങ്ങിയവയിലെ പ്രശ്‌നങ്ങൾ ഒഴിവാക്കുന്നതിനും ആഭ്യന്തരമായ ഉത്പാദനം വർദ്ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ലൈറ്റ് വെയ്റ്റ് ടാങ്കുകൾ, മൗണ്ടഡ് ആർട്ടിലറി ഗൺ സിസ്റ്റം, നേവൽ യൂട്ടിലിറ്റി ഹെലികോപ്റ്റർ, പ്രത്യേകതരം ഡ്രോണുകൾ, മീഡിയം റെയ്ഞ്ച് ആന്റി ഷിപ്പ്- ആന്റി റേഡിയേഷൻ മിസൈലുകൾ തുടങ്ങിയവ നിരോധിച്ചവയുടെ പട്ടികയിൽ പെടുന്നു. ഡിസംബർ 2022 മുതൽ ഡിസംബർ 2027നുള്ളിൽ ഘട്ടം ഘട്ടമായിട്ടായിരിക്കും നിരോധനം നിലവിൽ വരിക. ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈനീസ് ടെലികോം ഭീമനായ ഹുവാവേയ്‌ക്കെതിരെ അമേരിക്ക നടപടി എടുത്ത കാര്യവും രാജ്‌നാഥ് സിങ് ചൂണ്ടിക്കാണിച്ചു. ‘ ഇന്ന് പ്രതിരോധത്തിന്റെ സാധ്യത അതിർത്തികളിൽ മാത്രം ഒതുങ്ങുന്നതല്ല. വിവിധ ടെക്‌നോളജികളുടെ സഹായത്തോടെ ഇന്ന് ആർക്കും ഒരു രാജ്യത്തിന്റെ സുരക്ഷാ സംവിധാനങ്ങളിലേക്ക് എളുപ്പം കടന്നു ചെല്ലാനാകും. എത്ര ശക്തമായ സംവിധാനമാണെന്ന് പറഞ്ഞാലും, അത് മറ്റൊരു രാജ്യവുമായി ബന്ധപ്പെടുത്തിയിട്ടുണ്ടെങ്കിൽ സുരക്ഷാ വീഴ്ച സംഭവിച്ചേക്കാമെന്നും’ രാജ്‌നാഥ് സിങ് പറഞ്ഞു.
‘ നേരത്തെ ടാങ്കുകൾ, ഹൗവിറ്റ്‌സേർസ്, ഹെലികോപ്റ്റർ തുടങ്ങിയ ഉപകരണങ്ങളെല്ലാം മെക്കാനിക്കൽ രീതിയിലുള്ളതായിരുന്നു. അവയെ പുറത്ത് നിന്ന് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നില്ല. എന്നാൽ ഇപ്പോൾ പ്രതിരോധ ഉപകരണങ്ങളെ ഇലക്ട്രോണിക്-സോഫ്റ്റ്‌വെയർ സംവിധാനങ്ങളുടെ സഹായത്തോടെ നിയന്ത്രിക്കാൻ സാധിക്കും. എവിടെനിന്നും എവിടെയിരുന്നും അവയെ നിയന്ത്രിക്കാം. അതുകൊണ്ട് തന്നെ അട്ടിമറി സാധ്യതകൾ തള്ളാനാകില്ലെന്നും’ രാജ്‌നാഥ് സിങ് കൂട്ടിച്ചേർത്തു. 2020ലും 2021ലുമായി 209 പ്രതിരോധ ഉത്പന്നങ്ങളാണ് ഇതിന് മുൻപ് നിരോധിച്ചിട്ടുള്ളത്. നെക്സ്റ്റ് ജനറേഷൻ ഓഫ്‌ഷോർ പട്രോൾ വെസൽസ്, നേവൽ ആന്റി ഡ്രോൺ സിസ്റ്റം, എംഎഫ്-സ്റ്റാർ വാർഷിപ്പ് റഡാർ, അഡ്വാൻസ്ഡ് ലൈറ്റ് വെയ്റ്റ് ടോർപെഡോസ്, ദീർഘദൂര മിസൈലുകൾ, മീഡിയം ആൾറ്റിറ്റിയൂഡ് ലോങ് എൻഡുറൻസ് യുഎവി തുടങ്ങിയവ ആദ്യ പട്ടികകളിൽ ഉൾപ്പെട്ടിരുന്നു.
അതേസമയം മൂന്നാമത്തെ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന പ്രതിരോധ ഉത്പന്നങ്ങളിൽ പലതും ഇന്ത്യയിൽ ഇതിനോടകം തന്നെ ഉത്പാദിപ്പിച്ചതോ, പരീക്ഷണ ഘട്ടത്തിലുള്ളതോ ആയവയാണ്. 2025 ആകുമ്പൊഴേക്കും തദ്ദേശീയമായ സൈനിക സംഭരണം 10 ബില്ല്യൺ ഡോളറിൽ നിന്ന് 20 ബില്ല്യൺ ഡോളർ ആക്കി ഉയർത്താനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. പ്രതിരോധ കയറ്റുമതി മേഖലയിൽ 5 ബില്ല്യൺ ഡോളർ നേടുക എന്നതും ലക്ഷ്യമിടുന്നുണ്ട്.
Comments