കൊച്ചി : നടിയെ ആക്രമിച്ച സംഭവം അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ ഹാക്കർ സായ് ശങ്കർ അറസ്റ്റിൽ. ക്രൈംബ്രാഞ്ച് ഉച്ചയോടെയാണ് സായ്ശങ്കറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ ഏഴാം പ്രതിയാണ് സായ് ശങ്കർ.
നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന ചെയ്ത കേസിലെ പ്രതി ദിലീപിന്റെ ഫോണിലെ വിവരങ്ങൾ നശിപ്പിച്ചതിനാണ് സായ് ശങ്കറിനെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ മുൻകൂർ ജാമ്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളിയിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്തത്. സായ് ശങ്കറിനെ വൈകീട്ടോടെ കോടതിയിൽ ഹാജരാക്കും. സായ് ശങ്കറിന്റെ രഹസ്യമൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്താനാണ് അന്വേഷണത്തിന്റെ നീക്കം. ഇതിനായി കോടതിയിൽ അപേക്ഷ നൽകും.
ജാമ്യാപേക്ഷ തള്ളിയതോടെ ഇന്നലെ വൈകീട്ടോടെയാണ് സായ് ശങ്കർ കീഴടങ്ങിയത്. തുടർന്ന് ഇന്ന് രാവിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ചോദ്യം ചെയ്യുകയായിരുന്നു. ഇതിന് ശേഷം വൈദ്യപരിശോധനയും പൂർത്തിയാക്കിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അതേസമയം ദിലീപിന്റെ ഫോണിൽ ദൃശ്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ലെന്ന് സായ്ശങ്കർ പറഞ്ഞു.
Comments