അമരാവതി: ആന്ധ്രയിൽ ക്ഷേത്ര ഭരണസമിതി മുൻ അദ്ധ്യക്ഷൻ ജീവനൊടുക്കിയ നിലയിൽ. ആന്ധ്രാപ്രദേശിലെ കുപ്പം ഗംഗമ്മ ക്ഷേത്രത്തിന്റെ മുൻ ഭരണസമിതി അദ്ധ്യക്ഷൻ പാർത്ഥസാരഥി(55)യാണ് ആത്മഹത്യ ചെയ്തത്. കുപ്പം റെയിൽവേ സ്റ്റേഷനിലെ റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടത്
പാർത്ഥസാരത്ഥി ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. മരിക്കുന്നതിന് മുൻപ് പാർത്ഥസാരഥി എടുത്ത സെൽഫി വീഡിയോയിൽ നിന്നാണ് മരണകാരണം പോലീസിന് വ്യക്തമായത്.
വീഡിയോയിൽ ക്ഷേത്രം ഭരണസമിതിയുടെ ചെയർമാൻ സ്ഥാനത്ത് നിന്നും തന്നെ അകാരണമായി നീക്കിയെന്നും തന്റെ മരണത്തിന് മൂന്ന് മാദ്ധ്യമപ്രവർത്തകരാണ് കാരണമെന്നും പാർത്ഥസാരഥി വ്യക്തമാക്കുന്നു. രണ്ട് വർഷമായി ക്ഷേത്രത്തിൽ അദ്ധ്യക്ഷനായി സേവനം അനുഷ്ഠിച്ചിട്ടുണ്ടെന്നും എന്നാൽ മഹാമാരി കാരണം ക്ഷേത്രത്തിനായി ഒന്നും ചെയ്യാൻ സാധിച്ചില്ലെന്നും പാർത്ഥസാരഥി പറയുന്നു.
കഴിഞ്ഞ ദിവസം ഗംഗമ്മ ക്ഷേത്രഭരണസമിതി അദ്ധ്യക്ഷനായി മറ്റൊരാൾ സത്യപ്രതിജ്ഞ ചെയ്തതും ആത്മഹത്യയ്ക്ക് കാരണമായിട്ടുണ്ടായേക്കാമെന്ന് പോലീസ് സംശയം പ്രകടിപ്പിച്ചു. പാർത്ഥ സാരഥിയുടെ കാലാവധി പൂർത്തിയാവാൻ ഒരുമാസം കൂടി ബാക്കിയുള്ളപ്പോഴാണ് മറ്റൊരാളെ അദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Comments