ന്യൂഡൽഹി: വനം വകുപ്പിലെ വിവാദ സ്ഥലംമാറ്റ – നിയമന ഉത്തരവിൽ സർക്കാരിന് തിരിച്ചടി. ഉത്തരവിന്മേലുള്ള സ്റ്റേ നീക്കണമെന്ന സർക്കാരിന്റെ ആവശ്യം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തളളി.സർക്കാർ കേഡർ ചട്ടങ്ങൾ ലംഘിച്ചെന്ന് ട്രിബ്യൂണൽ വ്യക്തമാക്കി. കേഡർ തസ്തികയിലെ നിയമനവും സ്ഥലം മാറ്റവും സിവിൽ സർവ്വീസ് ബോർഡിന്റെ ശുപാർശയോടു കൂടിയാകണമെന്ന് ട്രിബ്യൂണൽ ചൂണ്ടിക്കാട്ടി.
എൻ.ടി. സാജന്റെയടക്കമുള്ള പുതിയ നിയമനങ്ങൾ ചട്ടങ്ങൾ പാലിച്ചല്ലെന്നും ട്രിബ്യൂണൽ കൂട്ടിച്ചേർത്തു.സർക്കാർ നടപടി ചോദ്യം ചെയ്തുള്ള ഹർജികൾ വിശദവാദത്തിനായി മെയ് 11 ലേക്ക് മാറ്റി.
എൻ ടി സാജനെ ദക്ഷിണ മേഖല വനം സർക്കിൾ മേധാവിയായാണ് നിയമിച്ചത്. മുട്ടിൽ മരം മുറിക്കേസിലെ സംയുക്ത അന്വേഷണത്തിനിടെയാണ് സർക്കാർ പ്രതികൾക്ക് അനുകൂലമായ സ്ഥാനക്കയറ്റ ഉത്തരവിറക്കിയത്.സംഭവം വിവാദമായതിന് പിന്നാലെ സാജന്റെ പുതിയ നിയമനം കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ തടഞ്ഞിരുന്നു.ദക്ഷിണമേഖലാ ചീഫ് കൺസർവേറ്ററായിരുന്ന സഞ്ജയൻ കുമാർ നൽകിയ ഹർജിയിലായിരുന്നു നടപടി.
ദക്ഷിണമേഖലാ ചീഫ് കൺസർവേറ്റർ സഞ്ജയൻ കുമാർ, സിസിഎഫുമാരുടെ ചുമതല കൂടി വഹിക്കുന്ന ഉത്തരമേഖലാ ഡെപ്യൂട്ടി കൺസർവേറ്റർ ഡി കെ വിനോദ് കുമാർ, കൊല്ലം സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്റർ എൻ ടി. സാജൻ, കോഴിക്കോട് സോഷ്യൽ ഫോറസ്ട്രി ഡപ്യൂട്ടി കൺസർവേറ്റർ ആർ കീർത്തി എന്നിവരെയാണ് പരസ്പരം സ്ഥലം മാറ്റി വിവാദ ഉത്തരവിറക്കിയത്.
മുട്ടിൽ മരം മുറി വിവാദത്തോട് അനുബന്ധിച്ച് ഉണ്ടായ മണിക്കുന്ന് മല മരം മുറി സംഭവത്തിൽ എൻ ടി സാജനെതിരെ അന്വേഷണ റിപ്പോർട്ട് തയാറാക്കിയത് ഉത്തരമേഖലാ സിസിഎഫ്: ഡി കെ വിനോദ് കുമാറാണ്. ദക്ഷിണമേഖലാ സർക്കിൾ സിസിഎഫിന്റെ ചുമതലയോടു കൂടി സാജനെ കൊല്ലത്തുതന്നെ ഉയർന്ന തസ്തികയിൽ നിയമിക്കുമ്പോൾ, സോഷ്യൽ ഫോറസ്ട്രി ഡിസിഎഫ് ആയി കൊല്ലത്തേക്ക് എത്തുന്ന വിനോദ് കുമാർ സാജന് കീഴിലാവും. ഇത് വകുപ്പിന്റെ പ്രവർത്തനത്തിനു പോലും തടസ്സം സൃഷ്ടിച്ചേക്കാമെന്നാണ് ആക്ഷേപം.















