കണ്ണൂർ: സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എംസി ജോസഫൈന്റെ മരണത്തിനിടയിലും, പൊതു സമ്മേളനവും റെഡ് വളണ്ടിയർ മാർച്ചും മാറ്റിവെയ്ക്കാതെ സിപിഎം. പാർട്ടി കോൺഗ്രസ് സമാപനത്തോടനുബന്ധിച്ച് കണ്ണൂരിൽ ഇന്ന് വൈകിട്ട് നടക്കുന്ന പരിപാടികളിൽ മാറ്റമില്ലെന്ന് നേതാക്കൾ അറിയിച്ചു. സമ്മേളനം ആരംഭിക്കുന്നതിന് മുൻപ് ജോസഫൈന്റെ മൃതദേഹം എറണാകുളത്തേയ്‌ക്ക് കൊണ്ടുപോകാനും തീരുമാനിച്ചതായി നേതാക്കൾ വ്യക്തമാക്കി.
വളണ്ടിയർമാരുമായുള്ള വാഹനങ്ങൾ ഉച്ചയ്‌ക്ക്ശേഷം രണ്ടരയ്‌ക്ക് തന്നെ കണ്ണൂർ ഗസ്റ്റ് ഹൗസിന് സമീപത്തുള്ള റോഡിൽ എത്തിച്ചേരും. അതിന് ശേഷം പൊതുജനങ്ങൾ സഞ്ചരിക്കുന്ന വാഹനങ്ങൾക്ക് ടൗണിൽ പ്രവേശനം അനുവദിക്കാത്ത വിധത്തിലാണ് ക്രമീകരണം എന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്.
അതേസമയം, 23-ാം പാർട്ടി കോൺഗ്രസിൽ പങ്കെടുക്കാൻ കണ്ണൂരിലെത്തിയ ജോസഫൈൻ, ഇന്നലെ കുഴഞ്ഞുവീഴുകയായിരുന്നു. ആരോഗ്യനില വഷളായതോടെ ഉടനെ കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് ഇന്ന് ഉച്ചയ്‌ക്ക് ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. നേരത്തെയും ഹൃദയസംബന്ധമായ അസുഖത്തിന് ജോസഫൈൻ ചികിത്സ തേടിയിരുന്നു.
Comments