പാലക്കാട് : പാലക്കാട് വൻ സ്പിരിറ്റ് വേട്ട. അഴുകിയ മത്സ്യങ്ങൾ നിറച്ച കടത്താൻ ശ്രമിച്ച 30 കന്നാസ് സ്പിരിറ്റ് പിടികൂടി. സംഭവത്തിൽ രണ്ട് പേരെ എക്‌സൈസ് അറസ്റ്റ് ചെയ്തു.
ചിറ്റൂർ അഞ്ചാം മൈലിൽ വണ്ണാമട റോഡിൽ വെച്ചാണ് സ്പിരിറ്റ് പിടികൂടിയത്. വാനിൽ ഒളിപ്പിച്ച് സ്പിരിറ്റ് കടത്താനായിരുന്നു ശ്രമം. എക്‌സൈസ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ സി.സെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിൽ പ്രതികളെ പിടികൂടുകയായിരുന്നു. ഇരിഞ്ഞാലക്കുട സ്വദേശി ഷബീബ്(26), നെടുമ്പാശേരി സ്വദേശി കെ.വിഷ്ണു(35) എന്നിവരാണ് പിടിയിലായത്. മംഗലാപുത്ത് നിന്നും കൊണ്ടുവന്ന സ്പിരിറ്റ് ചിറ്റൂരിലെ തെങ്ങിൻ തോപ്പിലേയ്‌ക്കുള്ളതാണെന്നാണ് വിവരം.
പഴകിയ മത്സ്യങ്ങൾ സൂക്ഷിച്ച ട്രേകൾക്ക് താഴെയാണ് സ്പിരിറ്റ് ഒളിപ്പിച്ചിരുന്നത്. മീൻചന്തയിലേക്കുള്ള സാധനമാണെന്നാണ് ഉദ്യോഗസ്ഥരോട് ആദ്യം പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ പരിശോധിക്കുകയായിരുന്നു.
35 ലിറ്റർ സ്പിരിറ്റാണ് ഒരു കന്നാസിൽ ഉണ്ടായിരുന്നത്. സ്പിരിറ്റ് വണ്ടിക്ക് മുന്നിൽ പൈലറ്റ് ജീപ്പ് ഉണ്ടായിരുന്നെങ്കിലും അത് പിടികൂടാനായില്ല. എന്നാൽ വാഹനത്തെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി ഉദ്യോഗസ്ഥർ അറിയിച്ചു.
Comments