തിരുവനന്തപുരം: ഹൈക്കമാൻഡ് വിലക്ക് ലംഘിച്ച് സിപിഎം 23 ാം പാർട്ടി കോൺഗ്രസിന്റെ സെമിനാറിൽ പങ്കെടുത്ത മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ കെവി തോമസിനെതിരെ നടപടിയുമായി കോൺഗ്രസ് നേതൃത്വം. കെവി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഒരാഴ്ചയ്ക്കകം വിശദീകരണം നൽകെണമെന്നാണാണ് നിർദ്ദേശം.
കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരന്റെ പരാതിയെ തുടർന്നാണ് അച്ചടക്ക സമിതിയുടെ തീരുമാനമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഫ് അൻവർ വ്യക്തമാക്കി. പാർട്ടി ഭരണഘടന അനുസരിച്ചാണ് നടപടിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എകെ ആന്റണി അദ്ധ്യക്ഷനായ സമിതി മൂന്നു മണിക്കൂറോളം യോഗം ചേർന്നാണ് കെവി തോമസിന് കാരണം കാണിക്കൽ നോട്ടീസ് നൽകാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ട്.
കാരണം കാണിക്കൽ നോട്ടീസിന് കെവി തോമസ് നൽകുന്ന വിശദീകരണത്തിന് ശേഷം അച്ചടക്ക സമിതി വീണ്ടും ചേരുകയും തീരുമാനമെടുത്ത് കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധിയെ വിവരമറിയിക്കുകയും ചെയ്യും എന്നാണ് വിവരം.
അതേസമയം അച്ചടക്ക ലംഘനം കാണിച്ചിട്ടില്ലെന്നാണ് കോൺഗ്രസിന്റെ കാരണം കാണിക്കൽ നോട്ടീസിന് പിന്നാലെ കെവി തോമസ് നൽകുന്ന വിശദീകരണം. പാർട്ടിയിൽ തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു. താൻ പറയാത്ത കാര്യങ്ങൾ തനിക്കെതിരെ കൊണ്ടുവന്നെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ആക്ഷേപം ഉന്നയിച്ച കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകുമന്ന് അദ്ദേഹം വ്യക്തമാക്കി. നോട്ടീസിന് മറുപടി നൽകാൻ 48 മണിക്കൂർ മാത്രം മതിയെന്ന് അദ്ദേഹം കൂട്ടുച്ചേർത്തു. 2018 മുതലുള്ള എല്ലാ കാര്യങ്ങളും പറയുമെന്നും അച്ചടക്ക സമിതിയുടെ എന്ത് നടപടിയും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ കഴിഞ്ഞ ഏപ്രിൽ 9 നാണ് വിലക്കുകൾ കാറ്റിൽ പറത്തി കെവി തോമസ് സിപിഎം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തത്.സെമിനാറിൽ മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുകയും കെ റെയിലിന് പിന്തുണ ആവർത്തിക്കുകയും ചെയ്തിരുന്നു. രാഹുൽ ഗാന്ധിയുടെ നേതൃത്വം അംഗീകരിക്കുന്നെങ്കിൽ ഇത്തരം പരിപാടിയിൽ നിങ്ങളും പങ്കെടുക്കണം എന്നാണ് സഹപ്രവർത്തകരോട് എനിക്ക് പറയാനുള്ളതെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
Comments