ന്യൂയോർക്: ആഗോളതലത്തിൽ എല്ലാ ദുരന്തങ്ങൾക്കും പരിഹാരമുണ്ടെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഇന്ത്യൻ വിദേശകാര്യ നയം ശക്തമാകുന്നു. അമേരിക്കയിൽ സന്ദർശന ത്തിലുള്ള വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ഐക്യരാഷ്‌ട്രസഭാ മേധാവി അന്റോണിയോ ഗുട്ടാറസുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. യുദ്ധവും ഭീകരതയും വാണിജ്യയുദ്ധങ്ങളും സാമ്പത്തിക തകർച്ചകളും അരങ്ങുതകർക്കുമ്പോൾ ഇന്ത്യ എല്ലാത്തിനും പരിഹാരം നിർദ്ദേശിക്കുകയാണ്.
ഒരാഴ്ചയായി ഇന്ത്യൻ പ്രതിരോധ-വിദേശകാര്യമന്ത്രിമാർ അമേരിക്കയിൽ ഔദ്യോഗിക സന്ദർശനത്തിലാണ്. 2 പ്ലസ് 2 എന്ന ദ്വിതല മന്ത്രാലയ ചർച്ചകൾക്ക് ഇന്ത്യയും അമേരിക്കയും ഇത്തവണ തുടക്കമിട്ടത് ജോ ബൈഡന്റേയും നരേന്ദ്രമോദിയുടേയും വെർച്വൽ കൂടിക്കാഴ്ചയോടെയായിരുന്നു. പ്രതിരോധ മേഖലയിൽ രാജ്‌നാഥ് സിംഗും ജനറൽ ലോയ്ഡ് ഓസ്റ്റിനും കൂടിക്കാഴ്ച നടത്തിയപ്പോൾ വിദേശകാര്യത്തിൽ എസ്.ജയശങ്കർ അമേരിക്കയുടെ ആന്റണി ബ്ലിങ്കനുമായും വിവിധ മേഖലകളിലെ പങ്കാളിത്തം ഉറപ്പുവരുത്തിക്കഴിഞ്ഞു.
ക്വാഡ് സഖ്യത്തിലൂടെ ഇന്ത്യയെ ഏറെ ശക്തരായ പങ്കാളിയാക്കി മാറ്റിയിരിക്കുന്ന അമേരിക്ക ചൈനയും-റഷ്യയും ഒന്നിച്ചുനീങ്ങുന്നതിനെ തടയിടാൻ ഇന്ത്യയുടെ സഹായത്തിനായി കിണഞ്ഞുപരിശ്രമിക്കുകയാണ്. എന്നാൽ ഒരു ചേരിയിലും പെടാതെ ലോകത്തിലെ എല്ലാ മേഖലകളിലേയും രാജ്യങ്ങളുടെ ദുരന്തങ്ങളെ സഹായിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നുള്ള ഇന്ത്യയുടെ തുറന്നുപറച്ചിലിൽ ഉത്തരംമുട്ടി നിൽക്കുകയാണ് ബൈഡന്റേയും ബ്ലിങ്കന്റേയും പിടിവാശികൾ.
വിട്ടുവീഴ്ചയില്ലാത്ത ആത്മനിർഭർ ഭാരതിലൂന്നിയുള്ള ഇന്ത്യയുടെ പ്രതിരോധ വിദേശകാര്യ നയമാണ് അമേരിക്കയെ അത്ഭുതപ്പെടുത്തുന്നത്. തരംകിട്ടുമ്പോൾ വാക്കുമാറ്റുന്ന യൂറോപ്യൻ സമീപനവും ഏഷ്യയുടെ വളർച്ചയെ തടയിടാൻ അമേരിക്കയും മറ്റ് ലോകശക്തികളും നടത്തുന്ന കുതന്ത്രങ്ങളും ഇന്ത്യ തുറന്നുകാട്ടുകയാണ്. വാണിജ്യ സെക്രട്ടറി ഗിനാ റയ്‌മോണ്ടോയ്‌ക്കും വ്യാപാര പ്രതിനിധി കാതറിൻ തായ്‌ക്കും കൃത്യമായ മറുപടിയാണ് ജയശങ്കർ നൽകിയത്. റഷ്യയിൽ നിന്നും എണ്ണ വാങ്ങിയ വിഷയത്തിലും ഇന്ത്യയുടെ പ്രസ്താവനകൾക്ക് മറുപടിപോലും നൽകാനാകാതെ നിൽക്കുകയാണ് അമേരിക്കയും ബ്രിട്ടണും.
ലോകസമാധാനത്തിന് ഇനി ഇന്ത്യയുടെ ഉപാധികൾക്കായിരിക്കും മേൽകൈ എന്ന് തെളിയുകയാണ്. പാകിസ്താൻ ഒരു ദുരന്തമാണെന്നും അഫ്ഗാൻ ആഗോള ഭീഷണിയാണെന്നും ഇന്ത്യ ആവർത്തിക്കുന്നു. എന്നാൽ അയൽക്കാരെ തള്ളിക്കളയുന്നതിനപ്പുറം അവിടത്തെ ജനാധിപത്യം പലരാനായി എല്ലാ പരിശ്രമവും നടത്തുകയാണ് ഇന്ത്യ. നിലയില്ലാക്കയത്തിൽ മുങ്ങിത്താഴുന്ന ശ്രീലങ്കയെ താങ്ങിനിർത്തുന്നതടക്കമുള്ള ഇന്ത്യയുടെ വിദേശനയത്തിന്റെ സുതാര്യതയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിന്റെ കരുത്തെന്ന് ലോകം തിരിച്ചറിയുന്നു.
ഐക്യരാഷ്‌ട്രസഭയിൽ വിറ്റോ പവർ വെച്ച് എല്ലാം അട്ടിമറിയ്‌ക്കുന്ന ലോകരാഷ്‌ട്രങ്ങളെ ഇന്ത്യ സൗഹൃദത്തിന്റെ ശക്തമായ ചരട് കൊണ്ട് കുരുക്കുകയാണ്. കടുത്തദാരിദ്ര്യത്തിലും ഇസ്ലാമിക ഭീകരതയാലും പൊറുതിമുട്ടുന്ന ആഫ്രിക്കൻ രാജ്യങ്ങൾക്ക് എല്ലാ സഹായവും ഇന്ത്യ നൽകുകയാണ്. ഇന്നിതാ ഭരണസ്ഥിരതയില്ലാത്ത ഏഷ്യൻ രാജ്യങ്ങളേയും ഒരു ഉപാധികളുമില്ലാതെ സഹായിക്കാൻ ഇന്ത്യ മുന്നിട്ടിറങ്ങുന്നു. ഇന്ത്യയുടെ നയത്തെ ഗുട്ടാറസ് പ്രകീർത്തിക്കുമ്പോൾ ജയശങ്കറിന്റെ കൂടിക്കാഴ്ച ഏറെ നിർണ്ണായകമാവുകയാണ്.














