ന്യൂഡൽഹി: വർധിച്ചുവരുന്ന കൊറോണ കേസുകളുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും മാർഗ നിർദേശങ്ങൾ പുറപ്പെടുവിച്ച് ഡൽഹി സർക്കാർ. സ്‌കൂളിനകത്ത് കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്താൽ ഉടൻ വിദ്യാഭ്യാസ ഡയറക്ടററേറ്റിനെ വിവരമറിയിക്കണമെന്നും സ്‌കൂൾ അടച്ചുപൂട്ടണമെന്നുമാണ് നിർദേശം.
കുട്ടികളോ ജീവനക്കാരോ പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചാൽ സ്‌കൂളുകൾ അടച്ചുപൂട്ടണം. വിദ്യാർത്ഥികളും ജീവനക്കാരും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. പതിവായി സാനിറ്റൈസർ ഉപയോഗിക്കണം. സ്‌കൂളിലെത്തുന്ന എല്ലാവർക്കുമിടയിൽ വൈറസ് വ്യാപനത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കണമെന്നും വിദ്യാഭ്യാസ ഡയറക്ടറേറ്റ് പുറത്തിറക്കിയ നിർദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ദിവസം ഡൽഹിയിലെ ഒരു സ്വകാര്യ സ്‌കൂളിൽ അദ്ധ്യാപകനും വിദ്യാർത്ഥിക്കും രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഉടൻ തന്നെ സ്‌കൂൾ പിരിച്ചുവിട്ട സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കൂടുതൽ വിദ്യാർത്ഥികളിലേക്ക് പടരുന്നത് തടയുന്നതിനായി മുൻകരുതൽ നടപടകളുടെ ഭാഗമായാണ് സ്‌കൂൾ അധികൃതരുടെ നടപടി. ഡൽഹിയിൽ 325 പേർക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2.39 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.
Comments