ജെറുസലേം: ജെറുസലേമിലെ അൽ അഖ്‌സാ മസ്ജിദിൽ വീണ്ടും സംഘർഷം. ഇസ്രായേൽ പോലീസും പലസ്തീനികളുമാണ് വെളളിയാഴ്ച പ്രാർത്ഥനയ്‌ക്കിടെ ഏറ്റുമുട്ടിയത്. 59 പേർക്ക് പരിക്കേറ്റതായും ഇവരെ ആശുപത്രികളിലേക്ക് മാറ്റിയതായും അധികൃതർ അറിയിച്ചു.
റംസാൻ മാസമായതിനാൽ വെളളിയാഴ്ച രാവിലെ നിരവധി പേർ മസ്ജിദിൽ എത്തിയിരുന്നു. എന്നാൽ പോലീസിനെതിരെ ആക്രമണം നടത്താൻ കല്ലുകളും മറ്റും ഇവർ പളളിയിൽ ശേഖരിച്ചിരുന്നതായി ഇസ്രായേൽ സുരക്ഷാസേന ആരോപിച്ചു. കല്ലുകളും ഇഷ്ടികകളും നീക്കം ചെയ്യാൻ സുരക്ഷാസംഘം മസ്ജിദിന്റെ പരിസരത്തേക്ക് കടന്നതോടെയാണ് സംഘർഷം ഉണ്ടായത്.
ഇസ്രായേൽ പോലീസ് മസ്ജിദിനകത്തേക്ക് ബലം പ്രയോഗിച്ചു കടന്നുവെന്നാണ് പലസ്തീനികളുടെ ആരോപണം. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ടിയർ ഗ്യാസും ഗ്രനേഡുകളും പ്രയോഗിച്ചു. ഇതിന്റെ വീഡിയോകൾ സോഷ്യൽ മീഡിയകളിലൂടെ പുറത്തുവന്നിട്ടുണ്ട്. മസ്ജിദിനുളളിൽ പ്രകോപിതരായി നിൽക്കുന്ന ജനക്കൂട്ടവും ഇവർ സുരക്ഷാസേനയ്‌ക്ക് നേരെ കല്ലെറിയുന്നതും സുരക്ഷാസേന ടിയർഗ്യാസ് പ്രയോഗിക്കുന്നതും വീഡിയോകളിൽ കാണാം. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീനിയൻ റെഡ് ക്രെസന്റ് എമർജൻസി സർവ്വീസ് വ്യക്തമാക്കി.
പലസ്തീനിന്റെയും ഹമാസിന്റെയും കൊടികളുമായി നിരവധി പേർ അതിരാവിലെ മസ്ജിദിന്റെ പരിസരത്ത് മാർച്ച് നടത്തിയിരുന്നുവെന്നും മുഖം മറച്ചെത്തിയ ഇവരാണ് കല്ലുകളും ഇഷ്ടികകളും ശേഖരിച്ച് സൂക്ഷിച്ചതെന്നും ഇസ്രായേൽ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. കല്ലുകളും ഇഷ്ടികകളും നീക്കം ചെയ്യാനും സംഘർഷം ഒഴിവാക്കാൻ അനിയന്ത്രിതമായ ജനക്കൂട്ടത്തെ പിരിച്ചുവിടാനും മസ്ജിദിന്റെ പരിസരത്തേക്ക് പ്രവേശിക്കാൻ പോലീസ് നിർബന്ധിതമാകുകയായിരുന്നുവെന്നും മന്ത്രാലയത്തിന്റെ ട്വിറ്റർ അറിയിപ്പിൽ പറയുന്നു.
കഴിഞ്ഞ വർഷവും അൽ അഖ്‌സാ മസ്ജിദിൽ റംസാൻ മാസത്തിലുണ്ടായ സംഘർഷമാണ് 11 ദിവസം നീണ്ട ഇസ്രായേൽ ഹമാസ് യുദ്ധത്തിലേക്ക് നയിച്ചത്. ഇതിന് ശേഷം ശാന്തമായിരുന്ന പ്രദേശം ഇതോടെ വീണ്ടും സംഘർഷ സ്ഥിതിയിലേക്ക് നീങ്ങുകയാണ്.
Comments